railway

കുറ്റിപ്പുറം: ജനറല്‍ കമ്പാര്‍ട്ട്മെന്റുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും ട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. ജനറല്‍ കമ്പാര്‍ട്മെന്റുകള്‍ കുറവായതിനാല്‍ തിക്കിത്തിരക്കിയും വാതിലില്‍ നിന്നുമാണ് പലരും യാത്രചെയ്യുന്നത്. വൈകിട്ട് അഞ്ചിന് ശേഷം കുറ്റിപ്പുറം ഭാഗത്ത് നിന്നും തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ യാത്ര വലിയ ദുരിതമാണ്.

ജനറല്‍ കമ്പാര്‍ട്ട്മെന്റ് കുറവായത് യാത്രക്കാര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കുന്നുണ്ട് . അഞ്ചു മണിക്ക് ശേഷമുള്ള തിരുവനന്തപുരം എക്‌സ്പ്രസ്സിലും. മലബാറിലും. മാവേലിയിലും ഏതാനും കോച്ചുകള്‍ മാത്രമാണ് ജനറല്‍ വിഭാഗത്തിലുള്ളത്. രാത്രി സമയത്ത് കുറ്റിപ്പുറം ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള യാത്രക്കാരും ഇതേ അവസ്ഥയാണ് നേരിടുന്നത് വൈകിട്ട് അഞ്ചിന് കണ്ണൂര്‍ എക്‌സ്പ്രസ് കഴിഞ്ഞാല്‍ രാത്രി 8:20നുള്ള എക്‌സിക്യൂട്ടീവ് മാത്രമാണ് കുറ്റിപ്പുറത്ത് നിന്നുള്ളത്.

നിറഞ്ഞ യാത്രക്കാരുമായി ആലപ്പുഴയില്‍ നിന്നും വരുന്ന ഈ ട്രെയിനില്‍ ജനറല്‍ കോച്ചിലും റിസര്‍വേഷന്‍ കോച്ചിലും കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കാലുകുത്താനിടമില്ലാത്തതിനാല്‍ പലരും റിസര്‍വേഷന്‍ കോച്ചില്‍കയറാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ കയറിയ ഒരു സ്ത്രീയെ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലെ ടി. ടി. ആര്‍ തള്ളിയിടാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിരുന്നു.