
ന്യൂഡൽഹി: ജാർഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ആറിലധികം റാലികളിൽ പങ്കെടുക്കും. 38 മണ്ഡലങ്ങളിലാണ് ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഭരണപക്ഷമായ മഹായുതിയും പ്രതിപക്ഷമായ മഹാവികാസ് അഗാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ശിവസേനയിലും എൻസിപിയിലും പിളർപ്പുണ്ടായ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്. നവംബർ 23ന് വോട്ടെണ്ണൽ നടക്കും. ഇപ്പോഴുള്ള സർക്കാരിന്റെ കാലാവധി 26ന് പൂർത്തിയാകുന്നതിനാൽ അതിനുമുൻപ് പുതിയ സർക്കാർ അധികാരത്തിൽ എത്തേണ്ടതുണ്ട്.
ജാർഖണ്ഡിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ആദിവാസി മേഖലകൾ കൂടുതലായുള്ള സന്താൾ പർഗാനയിലാണ് രണ്ടാംഘട്ടത്തിലെ കൂടുതൽ സീറ്റുകളും. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, ബിജെപിയുടെ മുതിർന്ന നേതാവ് ബാബുലാൽ മറാണ്ടി ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. നാല് മണ്ഡലങ്ങളിലെ റാലികളിൽ കല്പനയും പങ്കെടുക്കും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് റാലികളാണ് ഇന്ന് ജാർഖണ്ഡിൽ കൂടുതലായി നടക്കുക.