nirmala

കൊച്ചി: വായ്പകളുടെ ഉയർന്ന പലിശ രാജ്യത്തെ വലിയ വിഭാഗം ജനങ്ങൾക്ക് ഏറെ സമ്മർദ്ദം സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. താങ്ങാവുന്ന പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകൾ നടപടിയെടുക്കണമെന്നും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സംഘടിപ്പിച്ച വാർഷിക ധനകാര്യ ഉച്ചകോടിയിൽ സംസാരിക്കവേ ധനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യം സാമ്പത്തിക തളർച്ചയിലേക്ക് നീങ്ങുമ്പോൾ ആഭ്യന്തര, ആഗോള മേഖലയിലെ വെല്ലുവിളികളെ കുറിച്ച് കേന്ദ്ര സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും അവർ പറഞ്ഞു. വ്യവസായ മേഖല ഉത്പാദന ശേഷി ഉയർത്തുന്നതിന് തയ്യാറെടുക്കുമ്പോൾ പലിശ നിരക്കുകൾ താങ്ങാവുന്ന പരിധിയിൽ നിലനിറുത്തേണ്ടതുണ്ടെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

ബാങ്കുകളുടെ പ്രധാന ബിസിനസ് വായ്പാ വിതരണമാണ്. എന്നാൽ ഇതിനൊപ്പം അനാവശ്യമായി ഇൻഷ്വറൻസ് പദ്ധതികളുടെ വില്‌പനയും ഉൾപ്പെടുത്തുന്നതിനാൽ വായ്പയെടുക്കുന്നവരുടെ ഭാരം കൂടുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. റിസർവ് ബാങ്കിന്റെ അടുത്ത ധന അവലോകന നയം ഡിസംബർ നാല് മുതൽ ആറ് വരെ നടക്കാനിരിക്കെ ധനമന്ത്രിയുടെ നിലപാടിന് പ്രസക്‌തിയേറുകയാണ്. ഒക്‌ടോബറിൽ നാണയപ്പെരുപ്പം 14 മാസത്തെ ഉയർന്ന തലമായ 6.21 ശതമാനത്തിലെത്തിയതിനാൽ ഇത്തവണയും മുഖ്യ പലിശ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തില്ലെന്നാണ് വിലയിരുത്തുന്നത്.