a

ഈ വർഷം ആദ്യം ദേശീയതലത്തിൽ ഉള്ളടക്ക സ്രഷ്ടാക്കൾക്കായി (കണ്ടന്റ് ഡവലപ്പേഴ്സ്)​ ഏർപ്പെടുത്തിയ ആദ്യ പുരസ്‌കാരം വിതരണം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയാണ്: ''ഇന്ത്യയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അംബാസഡർമാരാണ് നിങ്ങൾ. നിങ്ങൾ 'വോക്കൽ ഫോർ ലോക്കലി"ന്റെ ബ്രാൻഡ് അംബാസഡർമാരാണ്!"" പ്രചോദനാത്മകമായ ഈ വാക്കുകൾ ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനപരമായ പങ്ക് എടുത്തുകാട്ടുന്നു. ഇന്ന് നമ്മുടെ ഉള്ളടക്ക സ്രഷ്ടാക്കൾ വെറും കഥപറച്ചിലുകാർ മാത്രമല്ല; ഇന്ത്യയുടെ സ്വത്വം രൂപപ്പെടുത്തുകയും ആഗോള വേദിയിൽ അതിന്റെ ചലനാത്മകത പ്രദർശിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രനിർമാതാക്കൾ കൂടിയാണ്!

55ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ ഇന്ന് തുടക്കമാകുമ്പോൾ, 'യുവ ചലച്ചിത്ര പ്രവർത്തകർ- ഇപ്പോഴാണ് ഭാവി" എന്ന പ്രമേയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത എട്ടു ദിവസങ്ങളിൽ, മേളയിൽ നൂറുകണക്കിന് സിനിമകൾ പ്രദർശിപ്പിക്കും. മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെഷനുകളുണ്ടാകും. ആഗോള ചലച്ചിത്ര മേഖലയിലെ മികച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്യും. ആഗോള ഇന്ത്യൻ ചലച്ചിത്ര മികവിന്റെ ഈ സംയോജനം, നവീകരണത്തിന്റെയും തൊഴിലിന്റെയും സാംസ്‌കാരിക നയതന്ത്രത്തിന്റെയും ശക്തികേന്ദ്രമായി ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയ്‌ക്ക് അടിവരയിടുന്നു.

വികസിക്കുന്ന

ചക്രവാളം

ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥ 30 ശതകോടി ഡോളർ വ്യവസായമായി ഉയർന്നുവന്നിട്ടുണ്ട്. ഇത് ജി.ഡി.പിയുടെ ഏകദേശം 2.5 ശതമാനം സംഭാവന ചെയ്യുകയും എട്ടു ശതമാനം തൊഴിലാളികൾക്ക് ഉപജീവനമാർഗമേകുകയും ചെയ്യുന്നു. സിനിമ, ഗെയിമിംഗ്, ആനിമേഷൻ, സംഗീതം, ഇൻഫ്ളുവൻസ് മാർക്കറ്റിംഗ് എന്നിവയും അതിനപ്പുറവും വ്യാപിച്ചുകിടക്കുന്ന ഈ മേഖല ഇന്ത്യയുടെ സാംസ്‌കാരിക ഭൂപ്രകൃതിയുടെ ഊർജസ്വലതയെ പ്രതിഫലിപ്പിക്കുന്നു. 3375 കോടി രൂപ മൂല്യമുള്ള, രണ്ടുലക്ഷത്തിലധികം മുഴുവൻ സമയ ഉള്ളടക്ക സ്രഷ്ടാക്കളുള്ള ഈ വ്യവസായം നമ്മുടെ ആഗോള അഭിലാഷങ്ങളെ നയിക്കുന്ന ചലനാത്മക ശക്തിയാണ്.

കൊച്ചി, ഗുവാഹത്തി, ഇൻഡോർ തുടങ്ങിയ കൂടുതൽ നഗരങ്ങൾ സർഗാത്മക പ്രഭവകേന്ദ്രങ്ങളായി മാറുകയും വികേന്ദ്രീകൃത സർഗാത്മക വിപ്ലവത്തിന് ഊർജം പകരുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിലെ 110 കോടി ഇന്റർനെറ്റ് ഉപയോക്താക്കളും 70 കോടി സമൂഹമാദ്ധ്യമ ഉപയോക്താക്കളും സർഗാത്മകതയുടെ ജനാധിപത്യവത്കരണത്തിന് നേതൃത്വം നൽകുന്നു. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളും സേവനങ്ങളും ഉള്ളടക്ക സ്രഷ്ടാക്കളെ ആഗോള പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാൻ പ്രാപ്തമാക്കുന്നു. പ്രാദേശിക ഉള്ളടക്കത്തിന്റെയും പ്രാദേശിക കഥപറച്ചിലിന്റെയും വളർച്ച ആഖ്യാനത്തെ കൂടുതൽ വൈവിധ്യവത്കരിച്ചു. ഇത് ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ യഥാർത്ഥത്തിൽ എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതുമാക്കി. ഉള്ളടക്കസ്രഷ്ടാക്കൾ അഭൂതപൂർവമായ സാമ്പത്തിക നേട്ടമാണ് കൈവരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ളവർ പ്രതിമാസം 20,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു.

ബഹുതല

സ്വാധീനം

സർഗാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് ജി.ഡി.പി വളർച്ചയ്ക്കപ്പുറത്തേക്കു വ്യാപിക്കുന്ന അഗാധമായ സ്വാധീനമുണ്ട്. അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ വിനോദസഞ്ചാരം, അതിഥിസത്കാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഇത് കാര്യമായി സ്വാധീനിക്കുന്നു. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളെ ശാക്തീകരിക്കുന്നു. സാമൂഹിക ഉൾപ്പെടുത്തൽ, വൈവിദ്ധ്യം, സാംസ്‌കാരിക പൈതൃക സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബോളിവുഡ് മുതൽ പ്രാദേശിക സിനിമ വരെ, ലോക വേദിയിൽ സമ്പന്നമായ സാംസ്‌കാരിക ആഖ്യാനം പ്രദർശിപ്പിക്കാൻ ഇന്തയ്ക്ക് കഴിയുന്നു.

ഫലവത്തായ

ഇടപെടൽ

ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ആഗോളതലത്തിൽ ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ മൂന്ന് പ്രധാന സ്തംഭങ്ങൾക്ക് മുൻഗണന നൽകുന്നു- കരുത്തുറ്റ പ്രതിഭാനിര,​ സ്രഷ്ടാക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ,​ കഥാകഥനം നടത്തുന്നവരുടെ ശാക്തീകരണം. ഈ കാഴ്ചപ്പാടിന്റെ ഭാഗമായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രിയേറ്റീവ് ടെക്‌നോളജി (ഐ.ഐ.സി.ടി) സ്ഥാപിക്കുന്നത് നൂതനാശയവും സർഗാത്മകതയും വളർത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടുന്നു. സിനിമ, ആനിമേഷൻ, ഗെയിമിംഗ് അല്ലെങ്കിൽ ഡിജിറ്റൽ ആർട്സ് ഏതുമാകട്ടെ, ഇന്ത്യൻ സ്രഷ്ടാക്കൾ ആഭ്യന്തരമായി ഏകീകൃത സാംസ്‌കാരിക ശക്തിയായും ആഗോള വിനോദരംഗത്തെ മുൻനിര സ്വാധീനമായും തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഐ.ഐ.സി.ടി ലക്ഷ്യമിടുന്നു. ചലച്ചിത്രനിർമാണം, ആഴത്തിലുള്ള അനുഭവങ്ങൾ, സംവേദനാത്മക വിനോദം എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിലൂടെ ഉള്ളടക്കസൃഷ്ടിയുടെ ഭാവി പുനർനിർവചിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്.

ഉള്ളടക്ക സൃഷ്ടിയിലും നൂതനാശയത്തിലും ആഗോള ശക്തികേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിനുള്ള സുപ്രധാന സംരംഭമാണ് ലോക ശ്രവ്യ- ദൃശ്യ വിനോദ ഉച്ചകോടി (WAVES). ശ്രവ്യ- ദൃശ്യ വിനോദ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിന് സ്രഷ്ടാക്കളും മേഖലയിലെ പ്രമുഖരും നയ ആസൂത്രകരും ഒത്തുചേരുന്ന ചലനാത്മക വേദിയായി ഇത് വർത്തിക്കും. പ്രധാനമന്ത്രിയുടെ 'ക്രിയേറ്റ് ഇൻ ഇന്ത്യ" കാഴ്ചപ്പാടുമായി യോജിക്കുന്ന ഉച്ചകോടി, സഹകരണം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ സർഗാത്മക സാദ്ധ്യതകൾ പ്രദർശിപ്പിക്കുകയും ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയുടെ അപാരസാദ്ധ്യതകൾ തുറന്നുകാട്ടുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള മുൻനിര സംരംഭമാണ് 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്." ലോക ശ്രവ്യ- ദൃശ്യ വിനോദ ഉച്ചകോടിയുടെ ഭാഗമായി തുടക്കമിട്ട ഈ ചലഞ്ചുകൾ ആനിമേഷൻ, ഗെയിമിംഗ്, സംഗീതം, ഒ.ടി.ടി ഉള്ളടക്കം, ആഖ്യാനാത്മക കഥപറച്ചിൽ തുടങ്ങിയ പ്രധാന മേഖലകളിലെ പ്രതിഭകളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു. സ്റ്റാർട്ടപ്പുകൾ, സ്വതന്ത്ര സ്രഷ്ടാക്കൾ, മേഖലയിലെ പ്രൊഫഷണലുകൾ എന്നിവരിൽ നിന്നുള്ള 14,000-ത്തിലധികം രജിസ്‌ട്രേഷനുകളും സജീവ പങ്കാളിത്തവുമുള്ള ഈ സംരംഭം ഇന്ത്യയുടെ നൂതന മനോഭാവത്തിന്റെ ആവിഷ്‌കാരമാണ്.

നമുക്കു മുന്നിൽ

ലോക വേദി

ചലച്ചിത്ര മികവിന്റെ ആഘോഷമായി എട്ടുദിവസം നീളുന്ന ഐ.എഫ്.എഫ്.ഐ നൽകുന്ന സന്ദേശം വ്യക്തമാണ്. ഇന്ത്യയുടെ സ്രഷ്ടാക്കൾ ആഗോള സർഗാത്മക സമ്പദ്‌വ്യവസ്ഥയെ നയിക്കാൻ തയ്യാറാണ്. നയപരിഷ്‌കാരങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, നൂതനാശയങ്ങൾക്കുള്ള പ്രോത്സാഹനം എന്നിവയിലൂടെ ഈ ആവാസ വ്യവസ്ഥയെ പിന്തുണയ്ക്കാൻ ഇന്ത്യാ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്.

നൂതനാശയങ്ങൾ സൃഷ്ടിക്കുകയും സഹകരിക്കുകയും തടസങ്ങളില്ലാതെ സൃഷ്ടി നടത്തുകയും ചെയ്യുന്നവരുടേതാണ് ഭാവി. ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥ പ്രചോദനത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും സാംസ്‌കാരിക നയതന്ത്രത്തിന്റെയും ആഗോള നേതൃത്വത്തിന്റെയും വഴികാട്ടിയാകട്ടെ. ഓരോ ഇന്ത്യൻ സ്രഷ്ടാവും ആഗോളതലത്തിൽ കഥപറയാൻ പ്രാപ്തരാകുന്നുവെന്നും നാളെയെ രൂപപ്പെടുത്തുന്ന കഥകൾക്കായി ലോകം ഇന്ത്യയിലേക്കു നോക്കുന്നുവെന്നും ഉറപ്പാക്കാൻ നമുക്കൊരുമിച്ച് മുന്നേറാം.