
മുംബയ്: കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ വിനോദ് താവ്‌ഡെയാണ് പിടിയിലായത്. മുംബയ് വിരാറിലെ ഒരു ഹോട്ടലിൽ നിന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് പിടികൂടിയത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് പിടിയിലാവുന്നത്.
ഹോട്ടലിൽ പണം വിതരണം ചെയ്യാനെത്തിയതെന്ന് ആരോപിച്ച് വിനോദ് താവ്ഡയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ തടഞ്ഞുവയ്ക്കുകയായിരുന്നു. വിനോദിന്റെ കയ്യിൽ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേര് വിവരങ്ങളും കണ്ടെത്തിയതായി ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പറയുന്നു. വോട്ടർമാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി നേരിട്ടെത്തിയതെന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിച്ചു. ബിജെപി നേതാവിനെ തടഞ്ഞുവച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.
തിങ്കളാഴ്ച വൈകീട്ട് പരസ്യ പ്രചാരം ഔദ്യോഗികമായി അവസാനിച്ചതിന് സേഷം വിരാറിൽ താവ്‌ഡെ തുടരുകയായിരുന്നു എന്നാണ് ബിവിഎ പ്രവർത്തകർ പറയുന്നത്. പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരും നേരിട്ടെത്തി താവ്ഡയെ കസ്റ്റഡിയിൽ എടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.