bala

തിരുവനന്തപുരം സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്ന ബൃഹത് പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്മീഷനിംഗിന് സജ്ജമായിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റ് സാധ്യതകൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയുടെ സാധ്യതകൾ തെക്കൻ കേരളത്തിലെ സാമ്പത്തിക വളർച്ചയിൽ ഒതുങ്ങുന്നതല്ല. തീരപ്രദേശങ്ങൾ, മധ്യ മേഖല, മലയോര മേഖല എന്നിവയെ പ്രധാന റോഡ്-റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കിക്കൊണ്ട് കേരളത്തിന്റെ സമ്പൂർണ്ണ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഉൾപ്പെടെ വൈവിധ്യമാർന്ന കയറ്റുമതി ഇറക്കുമതി ചരക്കുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടുകൂടി നിരവധി അനുബന്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതിലൂടെ മെച്ചപ്പെടുന്ന വ്യാപാര പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ജിഡിപി ഗണ്യമായി വർദ്ധിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മേഖലയിലുടനീളമുള്ള കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് സുഗമമാക്കിക്കൊണ്ട്, തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യാവസായിക ഇടനാഴി സ്ഥാപിച്ച് തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഗ്രോത്ത് ട്രയാംഗിൾ, വളര്‍ച്ചാനോഡുകൾ, സബ് നോഡുകൾ, ഇടനാഴികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായികമേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ ഒരു സംയോജനമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിൻറെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകൾ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികൾ പ്രധാനമാണ്.വിഴിഞ്ഞം - കൊല്ലം ദേശീയ പാത 66 (എൻ,എച്ച് 66), കൊല്ലം-ചെങ്കോട്ട ദേശീയ പാത 744 , പുതിയ ഗ്രീൻഫീൽഡ് എൻ.എച്ച് 744, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂര്‍- നെടുമങ്ങാട് വിഴിഞ്ഞം റോഡ്‌ എന്നിവയാണ് ഈ വളര്‍ച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങള്‍. ഇവ ഈ പ്രദേശത്തുടനീളമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഇടനാഴികൾ ആണ്. കൂടാതെ, പദ്ധതി പ്രദേശത്തിന് ഉള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് റോഡും, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കൂടുതൽ കരുത്തേകും. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരം ഉയർത്തുന്നതിനും ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇ

ഇൻഫ്രാസ്ട്രക്ചർ, വ്യാവസായിക ഇടനാഴികൾ, ടൂറിസം, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമ്പരാഗത ഭൂമി എടുക്കൽ രീതികൾക്കപ്പുറമുള്ള ലാൻഡ് പൂളിംഗ്, പൊതു-സ്വകാര്യ പങ്കാളിത്തം ), നേരിട്ട് വാങ്ങൽ , ഭൂമി കൈമാറ്റം തുടങ്ങിയ നൂതന രീതികൾ എന്നിവയിലൂടെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുവാൻ കഴിയും, കൂടാതെ ഇടനാഴികളില്‍ പ്രത്യേക സാമ്പത്തിക മേഖലകൾ പ്രഖ്യാപിക്കുക വഴി പദ്ധതിക്ക് വേണ്ടി നിക്ഷേപം ആകർഷിക്കുവാനും വേഗം കൈവരിക്കുവാനും ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങൾ ആകർഷിക്കുവാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അത് വഴി സംസ്ഥാനത്തിന്റെ ജി ഡി പി ഗണ്യമായി വർദ്ധിപ്പിക്കുവാനും, വരും വർഷങ്ങളിൽ ആഭ്യന്തര, അന്തർദേശീയ വ്യവസായ സംരംഭങ്ങളുടെ കേന്ദ്രബിന്ദുവായി മാറുവാനും ഇ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നു. ഭാവിയിൽ, ഈ ഇടനാഴി കൊല്ലത്തു നിന്നും ആലപ്പുഴ NH 66 വഴി കൊച്ചിയിലേക്കും , പുനലൂർ നിന്നും പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഈ വിപുലീകരണം സംസ്ഥാനത്തുടനീളമുള്ള കണക്റ്റിവിറ്റിയും സാമ്പത്തിക സംയോജനവും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.