voting

പാലക്കാട്: വാശിയേറിയ പ്രചരണങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ പാലക്കാട് മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18,19 വയസുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലുപേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്.

പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണൽ 23നാണ്.

candidates

ശുഭപ്രതീക്ഷയിലാണ് മൂന്ന് സ്ഥാനാർത്ഥികളും. പാലക്കാട് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ഇന്ന് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും രാഹുൽ പറഞ്ഞു. വിജയപ്രതീക്ഷയിലാണ് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറും. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിവാദങ്ങൾ ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്നാണ് പി സരിൻ പ്രതികരിച്ചത്. കള്ളത്തരത്തിൽ വോട്ട് തിരുകിക്കയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത പോകില്ലെന്നും അദ്ദേഹം പറഞ്ഞു.