
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസർകോട് കോടതി ഓക്ടോബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി സമർപ്പിച്ചത്. സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് അപരനായി പത്രിക നൽകിയ ബിഎസ്‌പിയിലെ കെ സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. സാക്ഷിയായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസർകോഡ് കോടതി കെ സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്.