jaisy-abraham

കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെത്തന്നെ സ്ഥിരീകരിച്ചിരുന്നു. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമാണു (55) കൊല്ലപ്പെട്ടത്.

ജെയ്‌സിയുടെ തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്ക് പിന്നിൽ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്. ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും കാണാനില്ല.

ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച യുവാവ് ഞായറാഴ്‌ച രാവിലെ 10.20ന് അപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡിലൂ‍ടെ നടന്ന് പോകുന്നതായി കണ്ടെത്തി. 12.50ന് ഇയാൾ തിരികെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്പോഴും ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

റിയൽ എസ്റ്റേറ്റ് വ്യാപാരമടക്കം ബിസിനസുകളിൽ സജീവമായിരുന്നു ജെയ്സി. ഇവരുടെ ഇടപാ‌ടുകാരെയും ഞായറാഴ്ച പകൽ വീട്ടിൽ വന്നുപോയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പെരുമ്പാവൂർ സ്വദേശിയാണ് ഭർത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്‌സി അകന്നാണ് കഴിയുന്നത്. ഭർത്താവിന്റെയടക്കം മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും കളമശേരി എസ്.എച്ച്.ഒ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.