umpire-accident

പെര്‍ത്ത്: ക്രിക്കറ്റ് മൈതാനത്ത് ജീവന്‍ നഷ്ടപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൈതാനത്തിലെ അപകടമെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരിക 2014 നവംബറില്‍ ഓസ്‌ട്രേലിയയുടെ യുവ ബാറ്റര്‍ ഫില്‍ ഹ്യൂസ് പന്ത് തലയില്‍ കൊണ്ട് മരിച്ചതാണ്. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെയാണ് മറ്റൊരു അപകടത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ക്രിക്കറ്റ് മത്സരം നിയന്ത്രിച്ചിരുന്ന അമ്പയര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ബാറ്റര്‍ അടിച്ച പന്ത് മുഖത്ത് കൊണ്ടതിന് പിന്നാലെ ആളെ പോലും തിരിച്ചറിയാന്‍ കഴിയാത്ത അത്ര മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയ സംഭവത്തോടെ കളത്തില്‍ താരങ്ങള്‍ക്കൊപ്പം തന്നെ അമ്പയര്‍മാരുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വെസ്റ്റ് ഓസ്‌ട്രേലിയയിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അമ്പയര്‍ ടോണി ഡി നോബ്രെഗയ്ക്ക് ഗുരുതരമായി മുഖത്ത് പരിക്കേറ്റത്. ബാറ്റര്‍ അടിച്ച സ്‌ട്രെയ്റ്റ് ഷോട്ട് നേരെ ടോണിയുടെ മുഖത്തേക്ക് പതിക്കുകയായിരുന്നു. പലപ്പോഴും വേഗത്തിലെറിയുന്ന പന്തിനേക്കാള്‍ മാരകപ്രഹരശേഷിയാകും ബാറ്റര്‍ അതിനെ ഷോട്ട് പോയിക്കുമ്പോള്‍.

ക്രിക്കറ്റ് മത്സരം കാണുന്ന ഏതൊരാളും ഇത്തരത്തില്‍ അമ്പയര്‍മാര്‍ക്ക് നേരെ പന്ത് വരുന്നതും മിക്കവാറും സമയങ്ങളിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പോകുന്നതും ഒരിക്കലെങ്കിലും കണ്ട് ഞെട്ടിയിട്ടുണ്ടാകും. നോര്‍ത്തേണ്‍ പെര്‍ത്തും വെംബ്ലി ഡിസ്ട്രിക്ട്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് ടോണി ഡി നോബ്രെഗയ്ക്ക് പരിക്കേറ്റതും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. മുഖത്തെ എല്ലുകള്‍ക്കോ മറ്റോ പൊട്ടലില്ലെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വളരെ വേഗം സുഖംപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ ടീം.