
ഒരു തൊഴിലാളിയായി വന്ന് മുതലാളിയായി മാറിയ ആളാണ് ആന്റണി പെരുമ്പാവൂർ. ഒരു താരത്തിന്റെ ഡ്രൈവറായി വന്ന് പിന്നീട് മലയാള സിനിമയെ നയിക്കുന്ന നായകന്മാരിൽ ഒരാളായി മാറി ആന്റണി. ആദ്യമായി ആന്റണിയെ കണ്ടതുമുതലുള്ള ചില അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷ്‌റഫ്.
''വളരെ വർഷങ്ങൾക്ക് മുമ്പ് ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് മോഹൻലാൽ കോയമ്പത്തൂർ ആര്യവൈദ്യശാലയിൽ ചികിത്സ തേടിയിരുന്നു. അന്ന് ഡ്രൈവറായിരുന്ന ആന്റണി മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. അന്ന് ലാലിന്റെ ഓരോ കാര്യങ്ങളും ചെയ്‌തിരുന്നത് ആന്റണിയായിരുന്നു. ലാലിനെ മരുന്ന് കഴിപ്പിച്ചതും, എഴുന്നേൽപ്പിച്ച് ഇരുത്തിയതും, ഭക്ഷണം നൽകിയതുമെല്ലാം ആന്റണി ഒറ്റയ്‌ക്കായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാം അദ്ദേഹം അനുസരിച്ചു. ഒരു ഭാര്യ ചെയ്യേണ്ട ചുമതലകൾ പലതും ഒരു മടിയുമില്ലാതെ ആന്റണി ചെയ്‌തു.
അണ്ണാ ഇതൊക്കെ കണ്ടില്ലേ, ഒരു ഭാര്യ പോലും ഇതൊക്കെ ചെയ്യുമോ? എന്തൊരു സ്നേഹമുള്ള ആളാണ്. എന്നാണ് ലാൽ എന്നോട് ചോദിച്ചത്. അങ്ങനെ ഓരോ വർഷം കഴിയുന്തോറും ലാലിന് ആന്റണിയോടുള്ള വിശ്വാസവും സ്നേഹവും കൂടിക്കൂടി വന്നു. ലാലിന്റെ ചെറുതും വലുതുമായുള്ള ഓരോ കാര്യങ്ങളിലും ആന്റണി പെരുമ്പാവൂർ ഇടപെട്ടു. അതൊക്കെ ലാലിന് ഇഷ്‌ടവുമായിരുന്നു.
ആദ്യചിത്രം നരസിംഹം ഗംഭീര വിജയം കൈവരിച്ചതോടെ ആന്റണിയുടെ മുമ്പിൽ പുതിയ പടവുകൾ തുറക്കപ്പെട്ടു. സിനിമാക്കാർക്കിടയിൽ ആന്റണിക്ക് കിട്ടിയ അംഗീകാരമായിരുന്നു ഫിയോക്കിന്റെ ഭാരവാഹിത്വം. ഇന്ന് ലാലിന്റെ ഓരോ കാര്യവും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും, ഓഡിറ്ററായ സനൽകുമാറും ചേർന്നാണ്. ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ ഈ രണ്ടുപേരുടെയും സപ്പോർട്ട് കൂടിയേ തീരൂ. അവരുടെ തീരുമാനം അനുസരിച്ചേ ലാൽ മുന്നോട്ടു പോവുകയുള്ളൂ''.