
തിരുവനന്തപുരം: 13 വർഷത്തിനിടെ കേരളത്തിൽ വില കൂട്ടാതിരുന്നിട്ടുള്ള ഭക്ഷ്യവിഭവത്തിന് ഇനി വില കൂടും. ജയിൽ ചപ്പാത്തിയാണ് ആ വിഭവം. തമ്പാനൂർ ബസ് സ്‌റ്റാൻഡിലെ ജയിൽ വകുപ്പിന്റെ ഔട്ട്‌ലെറ്റിൽ അടക്കം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നായിരുന്നു ചപ്പാത്തി. 10 എണ്ണത്തിന്റെ ചപ്പാത്തി പാക്കറ്റിന് ഇന്ന് മുതൽ 30 രൂപയാകും. നിലവിലെ രണ്ട് രൂപയാണ് മൂന്നായി വർദ്ധിപ്പിച്ചത്.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്. 2011ലാണ് ചപ്പാത്തി നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചത്. അന്നുമുതൽ രണ്ടു രൂപയാണ് വില. ഗോതമ്പുപൊടിയുടെയും മറ്റും വില ഉയർന്ന പശ്ചാത്തലത്തിലാണ് വിലവർദ്ധന.
ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി- 25, ഊണ്- 50, ബിരിയാണി റൈസ്- 40 എന്നിങ്ങനെയാണ് ജയിൽ വകുപ്പ് പുറത്തിറക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ വില.