attack

മലപ്പുറം: കറണ്ട് ബില്ലടയ്ക്കാൻ ഫോൺവിളിച്ച് ആവശ്യപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസിലെത്തി മർദ്ദിച്ചു. മലപ്പുറം ജില്ലയിൽ വണ്ടൂർ സെക്ഷൻ ഓഫീസിലെ ലൈൻമാനായ കാപ്പിൽ സി സുനിൽ ബാബുവിനാണ് മർദ്ദനമേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ തെങ്ങുകയറ്റ തൊഴിലാളിയായ പള്ളിക്കുന്ന് തച്ചുപറമ്പൻ സക്കറിയ സാദിഖിനെ പൊലീസ് കസ്​റ്റഡിയിൽ എടുത്തു.നാൽപ്പത്തെട്ടുകാരനായ ഇയാൾ വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്.

രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കറണ്ട് ബില്ലടയ്ക്കാത്തവരുടെ ലിസ്​റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. ഇതിൽ പ്രകോപിതനായി കെഎസ്ഇബി ഓഫീസിൽ എത്തിയ സക്കറിയ സാദിഖ്, ഫോൺ ചെയ്യുകയായിരുന്ന സുനിൽ ബാബുവിനെ പുറകിൽനിന്നും പിടിച്ചു തള്ളുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. അക്രമം കണ്ട് ഒടിയെത്തിയ മറ്റുജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സുനിൽബാബുവിന്റെ കഴുത്തിനും പുറത്തുമാണ് മർദനമേ​റ്റത്.സക്കറിയ മ​റ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഭീഷണി തുടരുന്നതിനിടെ ഓഫീസിൽ ഉണ്ടായിരുന്ന ബെഞ്ചിന്റെ അരികിലൂടെ ഉദ്യോഗസ്ഥർ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മദ്യലഹരിയിലാണോ സക്കറിയ സാദിഖ് അതിക്രമം കാണിച്ചതെന്ന് വ്യക്തമല്ല. ഇയാൾ മറ്റുകേസുകളിൽ പ്രതിയാണോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.