
ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ബുധനാഴ്ച സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം., ഭക്ഷണത്തിൽ പുഴുക്കൾ ഉണ്ടായിരുന്നെന്ന് ആരോപിച്ച് കുട്ടികളും രക്ഷിതാക്കളും പരാതി നൽകി. നാരായൺ പേട്ട് ജില്ലയിലെ മഗനൂർ ജില്ലാ പരിഷത്ത് സർക്കാർ ഹൈസ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട വിദ്യാർത്ഥികൾ തളർന്നു വീഴുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് അദ്ധ്യാപകരും സ്കൂൾ ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഉച്ചഭക്ഷണത്തിൽ പുഴുക്കൾ ഉണ്ടായിരുന്നെന്ന് വിദ്യാർത്ഥികളും ചില രക്ഷിതാക്കളും ആരോപിച്ചു. അതേസമയം വേകാത്ത ചോറ് നൽകിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നും റിപ്പോർട്ടുണ്ട്. നാല് വിദ്യാർത്ഥികളൊഴിച്ച് മറ്റെല്ലാവരുടെയും നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു. സമഗ്ര അന്വേഷണം നടത്തുമെന്നും കൃത്യനിർവഹണത്തിൽ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി