
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ യാത്രാ വാഹനങ്ങൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്‌പിൽ 45 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് നേരെ അക്രമികൾ വെടിയുതിർത്തു. ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും. പാറച്ചിനാറിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണത്തിൽ 45 പേർ മരിച്ചതായി കുറം ഡെപ്യൂട്ടി കമ്മീഷണർ ജാവേദ് ഉള്ളാ മെഹ്സൂദ് സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്‌രികെ താലിബാൻ പാകിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തെ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അപലപിച്ചു. . ഉത്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സർദാരിയും അപലപിച്ചു. നിരപരാധികളായ പൗരന്മാർക്കെതിരായ ക്രൂരമായ ആക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.