counting

തിരുവന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചനകൾ വന്നുതുടങ്ങും.

മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാടാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണോ? ഡോ. പി സരിനിലൂടെ എൽഡിഎഫ് വിജയക്കൊടി പാറിക്കുമോ? അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് ഉറപ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

ചേലക്കര നിലനിർത്തുക എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. വയനാട്ടിൽ ആശങ്കയില്ലെന്നാണ് യുഡിഎഫിന്റെ പക്ഷം. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതാണ് പ്രവർത്തകർ കാത്തിരിക്കുന്നത്.

അതേസമയം, മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിനാണ് ആരംഭിക്കുക. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭിച്ചു തുടങ്ങും. ഉച്ചയോടെ ഏതാണ്ട് ഫലം അറിയാനാവും. 288 അംഗ മഹാരാഷ്‌ട്ര, 81 അംഗ ജാർഖണ്ഡ് നിയമസഭകളിൽ കൂടുതൽ എക്സിറ്റ് പോൾ സർവേകളിലും എൻഡിഎയ്ക്കാണ് മുൻതൂക്കം. മഹാരാഷ്‌ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയും ( എൻഡിഎ ) കോൺഗ്രസ് നേതൃത്വലുള്ള മഹാവികാസ് അഘാഡിയും ( ഇന്ത്യ ) തമ്മിലാണ് പോരാട്ടം. ജാർഖണ്ഡിൽ 81 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കാനാണ് എൻഡിഎയുടെ ശ്രമം.