eknath-shinde

മുംബയ്: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ ശക്തമായി മുന്നേറി എൻഡിഎ. ആകെയുള്ള 288 സീറ്റുകളിൽ 219ലും എൻഡിഎ സഖ്യത്തിനാണ് ലീഡ്. ഈ സീറ്റുകളിൽ വിജയിക്കുകയാണെങ്കിൽ എൻഡിഎയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിക്കും. ബിജെപി 97 ഇടത്തും, ശിവസേന (ഷിൻഡേ പക്ഷം) 50 ഇടത്തും എൻസിപി (അജിത് പവാർ പക്ഷം) 31 ഇടത്തും ലീഡ് ചെയ്യുകയാണ്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർത്ഥി യുഗേന്ദ്ര പവാർ പിന്നിലായി. യുഗേന്ദ്രയ്‌ക്കായി ശരദ് പവാർ സജീവമായി പ്രവർത്തിച്ചിരുന്നു.

അതേസമയം, വെറും 57 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം ലീഡ് ചെയ്യുന്നത്. 101 ഇടത്ത് മത്സരിച്ച കോൺഗ്രസ് 24 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. 95 ഇടത്ത് മത്സരിച്ച ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) 19 ഇടത്തും, 86 ഇടത്ത് മത്സരിച്ച എൻസിപി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) 25 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്.

ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആദ്യഘട്ട സൂചനകൾ പുറത്തുവന്നു. ഇടയ്‌ക്ക് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും അധികം വൈകാതെ എൻഡിഎ വ്യക്തമായ ലീഡ് നിലനിർത്തി മുന്നേറി. ഉച്ചയോടെ വ്യക്തമായ ചിത്രം ലഭിക്കും. 288 അംഗ മഹാരാഷ്‌ട്ര, 81 അംഗ ജാർഖണ്ഡ് നിയമസഭകളിൽ കൂടുതൽ എക്സിറ്റ് പോൾ സർവേകളിലും എൻഡിഎയ്ക്കാണ് മുൻതൂക്കം പ്രവചിച്ചിരുന്നത്.