murder-case

ഭോപ്പാൽ: ഭാര്യയോടുളള ദേഷ്യത്തിൽ രണ്ട് മക്കളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി പിതാവ്. മദ്ധ്യപ്രദേശിലെ വർലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സഞ്ജു ദാബർ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെ വീട്ടിൽ പോയ ഭാര്യ ഭാരതി മടങ്ങി വരാതിരുന്നതാണ് ഇയാളെ ചൊടിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കൃത്യം നടത്തിയതിനുശേഷം ഭാര്യയെ ആക്രമിക്കുകയും പിന്നാലെ സഞ്ജു ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരിന്നു. ഇരുവരും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.ഏഴ് വർഷം മുൻപാണ് സഞ്ജുവും ഭാരതിയും തമ്മിലുളള വിവാഹം നടന്നത്. അഞ്ച് ദിവസം മുൻപ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും ഭാരതി അവരുടെ വീട്ടിലേക്ക് മക്കളേയും കൂട്ടി പോവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സഞ്ജു ഭാര്യയുടെ വീട്ടിലെത്തി. ഇന്ന് രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭാരതി ഭർത്താവിന്റെ വീട്ടിലേക്ക് വരില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു.

ഇതിൽ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളേയും പിന്നാലെ ഭാരതിയെയും ആക്രമിക്കുകയായിരുന്നു. ശക്തമായി മഴു ഉപയോഗിച്ച് അടിച്ചതോടെ തലയും താടിയെല്ലും തകർന്നാണ് കുട്ടികൾ മരിച്ചത്. ആക്രമണം തടയാനെത്തിയ ഭാരതിയെയും പ്രതി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഭാര്യ നിലത്തുവീണതോടെ സഞ്ജു മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.