agri

കോട്ടയം: കാപ്പികുടി മുട്ടിച്ച് കാപ്പിക്കുരുവില റോക്കറ്റ് പോലെ ഉയരുന്നു. കാപ്പിക്കുരുവിന് കിലോക്ക് 390 രൂപയാണ് നിലവിൽ. കാപ്പിക്കുരുവിന്റെ ഉൽപ്പാദനം കുറഞ്ഞതും കിട്ടാനില്ലാത്തതുമാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

മലബാർ മേഖലകളിൽ കാപ്പി വ്യാപകമായി വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചു. ഇതോടെ കാപ്പിക്കുരുവിന്റെ ഉത്പാദനത്തിൽ വലിയകുറവാണ് ഉണ്ടായത്. കാപ്പിപ്പൊടിയ്ക്ക് 280, 300 രൂപയാണ് വില. ജില്ലയിൽ പാലാ, പിഴക്, ഈരാറ്റുപേട്ട, പാമ്പാടി, മണിമല മേഖലകളിലാണ് കാപ്പിക്കൃഷി കൂടുതലുള്ളത്. റബർ തോട്ടങ്ങളിൽ ഇടവിളയായാണ് കൃഷി.

കാലാവസ്ഥാ വ്യതിയാനവും കാപ്പിക്കുരുവിന്റെ ഉത്പാദനം കുറയാൻ കാരണമായി. കാപ്പിക്കുരു ഉണ്ടാകുന്ന സമയത്ത് മഴയുണ്ടായതാണ് തിരിച്ചടിയായത്. മുൻപ് കാപ്പിക്കുരു പൊടിച്ചുനൽകുന്ന നിരവധി മില്ലുകൾ ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായിരുന്നെങ്കിലും ഇന്നില്ല. നാടൻ കാപ്പിക്കുരു കിട്ടാനില്ലാത്തതിനാൽ ഉയരം കുറഞ്ഞ റോബസ്റ്റ ഇനമാണ് കൃഷി ചെയ്യുന്നത്.


സംഭരണമില്ല

കോഫി ബോർഡിന്റെ നേതൃത്വത്തിലാണ് കാപ്പിക്കുരു സംഭരിച്ചിരുന്നത്. എന്നാൽ, കോഫി ബോർഡ് ഇത് നിർത്തലാക്കി. നിലവിൽ കാപ്പിപ്പൊടി നിർമിക്കുന്ന ചെറിയ കമ്പനികൾക്കാണ് കർഷകർ കാപ്പിക്കുരു നൽകുന്നത്. നിലവിൽ കാപ്പിയ്ക്ക് വിലയുണ്ടായിട്ടും കർഷകന് ന്യായമായ വില ലഭിക്കുന്നില്ല. കമ്പനികൾ വിൽക്കുന്ന കാപ്പിപൊടിയിൽ തിപ്പലി എന്ന തവിട് മാതൃകയിലുള്ള വസ്തു ചേർത്ത കാപ്പിപൊടിയാണ് വിപണിയിൽ എത്തുന്നത്.

പുളിപ്പും, കയ്പ്പും അനുഭവപ്പെടുന്ന വ്യാജ കാപ്പിപൊടികൾ വിപണിയിൽ എത്താതിരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്തമാക്കണം.

എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി