
പത്തനംതിട്ട: സന്നിധാനത്ത് തിരക്ക് നിയന്ത്രണം, ബോംബ് സ്‌ക്വാഡ്, ഇന്റലിൻജൻസ് എന്നീ ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ് പി കെഇ ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
ഡിസംബർ ആറ് വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. എട്ട് ഡി വൈ എസ് പി മാരുടെ കീഴിൽ എട്ട് ഡിവിഷനുകളിൽ 27 സി ഐ, 90 എസ് ഐ അല്ലെങ്കിൽ എ എസ് ഐ ,1250 എസ് സി പി ഓ അല്ലെങ്കിൽ സി പി ഓമാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന്നായി വിന്യസിച്ചിട്ടുള്ളത്.
മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. ഒരു ഡി വൈ എസ് പി, രണ്ട് സി ഐ, 12 എസ് ഐ അല്ലെങ്കിൽ എ എസ് ഐ, 155 എസ് സി പി ഓ അല്ലെങ്കിൽ സി പി ഓ എന്നിവരടങ്ങുന്ന ഇന്റലിജൻസ് അല്ലെങ്കിൽ ബോംബ് സ്‌ക്വാഡ് ടീമും ചുമതയേറ്റു. പത്തനംതിട്ട എസ് പി വി ജി വിനോദ് കുമാർ, ഡി വൈ എസ് പി മാർ മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.