sachin-baby

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താര ലേലത്തില്‍ മലയാളി താരം സച്ചിന്‍ ബേബിയെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. താരത്തിന്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ മുടക്കിയാണ് നിലവിലെ റണ്ണറപ്പുകളായ എസ് ആര്‍ എച്ച് സച്ചിനെ സ്വന്തമാക്കിയത്. നേരത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി കേരള ക്യാപ്റ്റന്‍ കളിച്ചിട്ടുണ്ട്.

ഈ വര്‍ഷം നടന്ന കേരള ക്രിക്കറ്റ് ലീഗില്‍ ടോപ് റണ്‍ സ്‌കോററായിരുന്നു കൊല്ലം സെയ്‌ലേഴ്‌സിന്റെ നായകനായ സച്ചിന്‍ ബേബി. ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ കാലിക്കറ്റിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഈ തൊടുപുഴക്കാരന്‍. മെഗാ താരലേലത്തിന്റെ ഒന്നാം ദിനത്തില്‍ മറ്റൊരു മലയാളി താരമായ വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയിരുന്നു.

95 ലക്ഷം രൂപയ്ക്കാണ് വിഷ്ണുവിനെ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ മുംബയ് ഇന്ത്യന്‍സിന് വേണ്ടി കളിച്ച താരമാണ് വിഷ്ണു. ഇത്തവണയും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററെ സ്വന്തമാക്കാന്‍ ലേലത്തില്‍ മുംബയ് ശ്രമിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ 95 ലക്ഷം രൂപയിലേക്ക് മൂല്യം എത്തിയുപ്പോള്‍ പഞ്ചാബ് കിംഗ്‌സുമായുള്ള ലേലം വിളിയില്‍ നിന്ന് മുംബയ് പിന്‍മാറുകയായിരുന്നു.

അതേസമയം, കെ സി എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കാലിക്കറ്റിന്റെ സല്‍മാന്‍ നിസാറിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഒരു ടീമും മുന്നോട്ട് വന്നില്ല. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം അബ്ദുള്‍ ബാസിത്തിനേയും ലേലത്തില്‍ ആരും വാങ്ങിയില്ല.