arrest

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട. ബോട്ടുകളില്‍ കടത്തുകയായിരുന്ന 5000 കിലോയിലേറെ മെത്താംഫെറ്റമിനാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ പിടിച്ചെടുത്തത്.

സംഭവത്തില്‍ മ്യാന്‍മര്‍ സ്വദേശികളായ ആറു പേരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണ് ഈ ലഹരിവസ്തു. രണ്ട് കിലോ വീതമുള്ള 3000 പാക്കറ്റുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.

23ന് പോര്‍ട്ട് ബ്ലയറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബാരന്‍ ദ്വീപിന് സമീപമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമനിരീക്ഷണത്തിനിടെ ബോട്ട് ശ്രദ്ധയില്‍പ്പെട്ടത്.

ഡോണിയര്‍ വിമാനത്തിലെ പതിവ് പട്രോളിംഗിനിടെ പോര്‍ട്ട് ബ്ലയറിന് 150 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് സംശയാസ്പദമായ രീതിയില്‍ ബോട്ട് കണ്ടത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ബോട്ട് വളയുകയായിരുന്നു.

ചരിത്രത്തിലെ വിലിയ വേട്ട

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തുന്നതെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ആദ്യം 700 കിലോഗ്രാം മെത്താംഫെറ്റാമിനുമായി എട്ട് ഇറാനികളെ പിടികൂടിയിരുന്നു. 2019, 2022 വര്‍ഷങ്ങളിലും ഇന്ത്യന്‍ തീരത്തു നിന്ന് ലഹരി പിടിച്ചെടുത്തിട്ടുണ്ട്.