
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും വൻ ട്വിസ്റ്റ്. പരാതിക്കാരിയും പ്രതിയായ ഭർത്താവും ഒത്തുതീർപ്പായതോടെ കേസ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. എന്നാൽ, ഒന്നര മാസത്തിന് ശേഷം അതേ യുവതി വീണ്ടും ഇന്ന് ഭർത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
മീൻ കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭർത്താവായ രാഹുൽ പി ഗോപാൽ മർദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം. അമ്മയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ ഭർത്താവ് ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്. മദ്യലഹരിയിൽ രാഹുൽ മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിലിട്ട് മുറുക്കിയെന്നായിരുന്നു ആദ്യം നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. സ്‌ത്രീധനമായി കൂടുതൽ പണവും കാറും ആവശ്യപ്പെട്ടുവെന്നും അന്ന് ആ രോപിച്ചിരുന്നു. ഒരുമിച്ച് കുളിക്കാത്തതിൽ രാഹുൽ പിണങ്ങിയെന്നും ചോറ് വാരിക്കൊടുക്കാൻ നിർബന്ധിച്ചെന്നുമെല്ലാം യുവതി അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് രാഹുൽ ഭാര്യയായ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ മർദിച്ചത്. ഇന്നലെയും മർദനം തുടർന്നു. യുവതിയുടെ ഇടത്തേ കണ്ണിനും ചുണ്ടിനുമൊക്കെ മുറിവേറ്റു. അവശയായതോടെ ആംബുലൻസ് വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ രാഹുൽ അവിടെ നിന്ന് മുങ്ങി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസ് ആശുപത്രിയിലെത്തി, യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിനോട് ആദ്യം യുവതി ആവശ്യപ്പെട്ടത് എറണാകുളത്തെ തന്റെ വീട്ടിലേക്ക് പോകണമെന്നായിരുന്നു. തുടർന്ന് യുവതി പരാതി നൽകി. പിന്നാലെ രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ രാഹുലിനെതിരെ വധശ്രമം, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.