
ഇംഫാൽ: മെയ്‌തി വിഭാഗത്തിൽപ്പെട്ട 55കാരനെ കാണാതായതിനെത്തുടർന്ന് മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഇംഫാൽ വെസ്റ്റിലെ ലോയിതാംഗ് ഖുനൂ സ്വദേശിയായ ലൈഷ്‌റാം കമൽബാബു സിംഗിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കാംഗ്പോക്പിയിലെ ലെയ്‌മഖോംഗ് സൈനിക ക്യാമ്പിലേക്ക് ജോലിക്ക് പോകാൻ വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. ഈ സൈനിക താവളത്തിലെ മിലിട്ടറി എൻജിനിയറിംഗ് സർവീസിന്റെ (എം.ഇ.എസ്) കരാറുകാരനാണ് ഇയാൾ. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ലൈഷ്‌റാമിനെ ഉടൻ കണ്ടെത്തണമെന്ന് സർക്കാരിനോടും സൈന്യത്തോടും ഭാര്യ വീഡിയോ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. പൊലീസും സൈന്യവും ഇയാൾക്കായി സംയുക്ത തെരച്ചിൽ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ലെയ്മ ഖോംഗിലേക്കുള്ള വഴിയിൽ നിരവധിപ്പേരെ സുരക്ഷാസേന തടഞ്ഞു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം കല്ലുകൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു. അനുമതിയില്ലാതെ സിവിലിയൻ സഞ്ചാരം തടയാൻ ലെയ്‌മഖോംഗിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ ജിരിബാമിലെ ക്യാമ്പിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം ആറ് അന്തേവാസികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സംസ്ഥാനത്തുടനീളം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എൻ.ഐ.എ
അന്വേഷണം ആരംഭിച്ചു
സിവിലിയൻമാർക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണിത്. 21, 22 തീയതികളിൽ എൻ.ഐ.എ സംഘം സ്ഥലങ്ങൾ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എട്ടുകേസുകളുടെ വിചാരണ അസാമിലേക്ക് മാറ്റി
ന്യൂഡൽഹി: എട്ട് ക്രിമിനൽ കേസുകളുടെ വിചാരണ മണിപ്പൂരിൽ നിന്ന് അസാമിലേക്ക് മാറ്റാനുള്ള എൻ.ഐ.എ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടത്താൻ മണിപ്പൂരിലെ സാഹചര്യം അനുകൂലമല്ലെന്ന എൻ.ഐ.എയുടെ വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം പ്രതികളുടെ അടക്കം സുരക്ഷ ഉറപ്പാക്കാനും കോടതി എൻ.ഐ.എയ്ക്ക് നിർദ്ദേശം നൽകി. യു.എ.പി.എ പ്രകാരമുള്ള എട്ടു കേസുകളും മണിപ്പൂർ പൊലീസിൽ നിന്ന് എൻ.എെ.എ ഏറ്റെടുത്തതാണ്. ഇംഫാലിലെ പ്രത്യേക കോടതിയാണ് ഇവ പരിഗണിച്ചിരുന്നത്. ചില പ്രതികൾക്ക് മണിപ്പൂരിൽ നിന്ന് അസാമിലേക്കുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടപടികളിൽ പങ്കെടുക്കാൻ അനുമതി നൽകി.