
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്ക് ശേഷം മടങ്ങുന്ന ആദ്യ ബാച്ച് പൊലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ വിയോജിപ്പുമായി പന്തളം കൊട്ടാരവും. പതിനെട്ടാം പടിയിൽ കൊടിമരത്തിന് പുറംതിരിഞ്ഞുനിന്ന് പൊലീസ് സ്വാമിമാർ ഗ്രൂപ്പ് ഫോട്ടോ എടുത്ത സംഭവത്തിൽ കൊട്ടാരത്തിന്റെ ദുഃഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരം നിർവ്വാഹകസംഘം സെക്രട്ടറി എം.ആർ.എസ് വർമ്മ അറിയിച്ചു.
ശബരിമലയിൽ പ്രത്യേകിച്ച് പതിനെട്ടാം പടിയിൽ കഴിഞ്ഞ പത്ത് ദിവസമായി സ്‌തുത്യർഹമായി പൊലീസ് സേവനം അനുഷ്‌ഠിച്ചു, ഇനി ഗ്രൂപ്പ് ഫോട്ടോ വിവാദം പോലെ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കണം. പതിനെട്ടാം പടിയുടെ പവിത്രത കാത്തുസൂക്ഷിക്കണം. കൊട്ടാരം ആവശ്യപ്പെടുന്നു. പൊലീസിന്റെ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു, ദേവസ്വംബോർഡ് പൊലീസിന്റെ ഗ്രൂപ്പ് ഫോട്ടോ സംഭവത്തിൽ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. എഡിജിപി എസ്.ശ്രീജിത്തിനെയാണ് ബോർഡ് അതൃപ്‌തി അറിയിച്ചത്.
ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തിൽ എക്സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ശബരിമലയിൽ ഭക്തരിൽ നിന്നും അനധികൃതമായി അമിതമായ വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റുകൾക്കാണ് നിർദേശം നൽകിയത്. നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.