adani

ന്യൂഡൽഹി: ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ യുഎസ് കെെക്കൂലി കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഎൽ). ഇതിനെത്തുടർന്ന് വന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 26.5 കോടി ഡോളർ കൈക്കൂലി നൽകിയെന്നും, യുഎസിൽ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള ആരോപണം.എന്നാൽ ഗൗതം അദാനിക്കും സാഗർ അദാനിക്കും വിനീത് ജെയിനിനുമെതിരെ അമേരിക്കയിൽ കെെക്കൂലി കുറ്റംചുമത്തിയിട്ടില്ലെന്നും അദാനി ഗ്രൂപ്പിനെതിരെ കെെക്കൂലി കേസെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കി.

2020 മുതൽ 2024 വരെയുള്ള കാലയളവിൽ സൗരോർജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി നൽകിയ വിവരം മറച്ചുവച്ച് കടപ്പത്ര വിൽപ്പനയിലൂടെ അമേരിക്കയിലെ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് വഞ്ചിച്ചുവെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രത്തിൽ അഞ്ച് കുറ്റങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും അതിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കും വിനീത് ജെയിനിനുമെതിരെ കെെക്കൂലിയോ അഴിമതി ആരോപണമോ ഉൾപ്പെടുന്നില്ലെന്നും കമ്പനി അറിയിച്ചു.

കെെക്കൂലി വാഗ്ദാനം ചെയ്‌തോ എന്ന് മാത്രമാണ് യുഎസ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കെെക്കൂലി നൽകിയതിന് തെളിവുകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. യുഎസ് അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുത്തെന്ന തരത്തിലെ തെറ്റായ വാർത്ത കമ്പനിയ്ക്ക് നഷ്ടം വരുത്തിയെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.