song

ചെന്നൈ: സംവിധായകൻ പാ. രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് 'അയാം സോറി അയ്യപ്പ" എന്ന ഗാനം ആലപിച്ചെന്ന പരാതിയിൽ ഇടപെട്ട് തമിഴ്നാട് സർക്കാർ.

നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്നത് അനുവദിക്കില്ലെന്നും തുല്യരായി പരിഗണിക്കുന്നതാണ് ഡി.എം.കെ സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.അതിനിടെ ഗാനം ആലപിച്ച ഗായിക ഗാന ഇസൈവാണിക്കും പരിപാടി സംഘടിപ്പിച്ച നീലം കൾച്ചറൽ സെന്ററിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ചെന്നൈ പൊലീസിൽ പരാതി നൽകി. 2020ൽ പാ. രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നാണ് വിമർശനം. പാട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പരാതികൾ ഉയർന്നത്.

തുടർന്ന് മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണം എന്ന ആവശ്യവുമായി സംവിധായകനും ഗായികയ്ക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മ മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. 'സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണ് പ്രശ്നം? എന്തിനാണ് അയിത്തം എന്നെല്ലാം പാട്ടിൽ ചോദിക്കുന്നു.

തമിഴ് ബിഗ്‌ബോസ് സീസൺ അഞ്ചിലെ മത്സരാർത്ഥിയാണ് ഇസൈവാണി.