crime

കോഴിക്കോട്: നഗരത്തിലെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഫസീലയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ഫസീലയ്‌ക്കൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന അബ്ദുള്‍ സനൂഫിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ സംസ്ഥാനംവിട്ട് പുറത്തേക്ക് പോയിരിക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

സനൂഫിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. 35കാരിയായ ഫസീലയും സനൂഫും ഞായറാഴ്ച രാത്രി 11 മണിക്കാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മൂന്ന് ദിവസത്തേക്ക് മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്ന് മുറിയെടുക്കുന്ന സമയത്ത് സനൂഫ് നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അങ്ങനെ ഒരു നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ യാത്ര ചെയ്ത കാര്‍ പാലക്കാട് ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്.