eknad-shinde

ന്യൂഡൽഹി : മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ തീരുമാനം നീളുന്നതിനിടെ നിലപാട് മയപ്പെടുത്തി ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ. മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുമാണെന്ന് ഷിൻഡെ പറഞ്ഞു. ആരെ തിരഞ്ഞെടുത്താലും തനിക്ക് സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ തീരുമാനമാണ് അന്തിമം. ആരെ തിരഞ്ഞെടുത്താലും അതിന് താനോ തന്റെ പാർട്ടിയോ തടസമാവില്ലെന്നും ഷിൻഡെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പദത്തിനായി ആദ്യം അവകാശവാദമുന്നയിച്ച ഷിൻഡെ പിൻമാറിയതോടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാൻ നീക്കം തുടങ്ങി. മഹായുതി സഖ്യത്തിന്റെ നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്,​ ഏക്‌നാഥ് ഷിൻഡെ,​ അജിത് പവാർ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിന് പിന്നാലെ ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഷിൻഡെ അനുകൂലികൾ രംഗത്തെത്തിയിരുന്നു ഷിൻഡെയും ആവശ്യത്തിൽ ഉറച്ചുനിന്നതോടെ തീരുമാനമെടുക്കുന്നതിൽ അനിശ്ചിതത്വമായി. തുടർന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദർ യാദവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷിൻഡെ നിലപാട് മാറ്റിയത്. 288 നിയമസഭാ മണ്ഡലങ്ങളിൽ 235 സീറ്റിലാണ് മഹായുതി സഖ്യം വിജയിച്ചത്. ഇതിൽ ബി.ജെ.പി 132 സീറ്റുകളിലാണ് വിജയം നേടിയത്.