flipkart-

മുംബയ്: നിലവാരമില്ലാത്ത ഉൽപ്പന്നം എത്തിച്ച ഇ കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന് 10,000 രൂപ പിഴ വിധിച്ച് കോടതി. മുംബയ് ഉപഭോക്ത്യ കോടതിയുടെതാണ് ഉത്തരവ്. ഫ്ലിപ്കാർട്ടിലൂടെ യുവതി ഓർഡർ ചെയ്ത ഉൽപ്പന്നം നിലവാരം ഇല്ലാത്തതായിരുന്നു. ഇത് റിട്ടേൺ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് ഫ്ലിപ്കാർട്ട് സ്വീകരിച്ചില്ല. തുടർന്നാണ് യുവതി പരാതി നൽകിയത്.

ഫ്ലിപ്കാർട്ടിന്റെ ' നോ റിട്ടേൺ പോളിസി' അന്യായമാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു. മുംബയിലെ ഗൊരെഗാവിൽ താമസിക്കുന്ന തരുണ രജ്പുതാണ് ഒക്ടോബർ ഒമ്പതിന് ഫ്ലിപ്കാർട്ടിൽ നിന്ന് 4,641 രൂപയ്ക്ക് ഹെർബലൈഫ് ന്യൂട്രീഷൻ ഫ്രഷ് എനർജി ഡ്രിങ്ക് മിക്‌സിന്റെ 13 കുപ്പി വാങ്ങിയത്. ഒക്ടോബർ 14ന് ഇവ വീട്ടിലെത്തി. തുടർന്ന് പാക്കേജ് തുറന്നുനോക്കിയപ്പോഴാണ് ഉൽപ്പന്നം പഴകിയതാണെന്ന് മനസിലായത്.

നിലവാരമില്ലാത്ത സാധനം ആയതിനാൽ അവ റിട്ടേൺ കൊടുക്കാൻ യുവതി ശ്രമിച്ചു. എന്നാൽ 'നോ റിട്ടേൺ പോളിസി'യുടെ പേരിൽ ഫ്ലിപ്കാർട്ട് യുവതിയുടെ അഭ്യർത്ഥ നിരസിക്കുകയായിരുന്നു. പിന്നാലെയാണ് തരുണ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഉൽപ്പന്നത്തിന്റെ ഫോട്ടോഗ്രാഫുകളും ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറുമായുള്ള സംഭാഷണവും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്.