defence

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗവേഷകര്‍ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ഇന്ത്യയുടെ യുദ്ധവിമാനങ്ങളേയും റഡാറുകളേയും മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫേസ് ക്ലോക്കിംഗ് സംവിധാനമാണ് കണ്ടെത്തിയിരിക്കുന്നത്. ഐഐടി കാന്‍പൂരിലെ ഒരു സംഘം ഗവേഷകരാണ് ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന സാങ്കേതിക വിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അനലക്ഷ്യ' എന്നാണ് ഈ സംവിധാനത്തിന് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.

റഡാര്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന സിഗ്‌നലുകളെ ആഗീരണം ചെയ്യുന്ന പ്രത്യേകതരം പദാര്‍ഥമാണ് കാണ്‍പുര്‍ ഐഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചത്. ഇക്കാരണത്താല്‍ യുദ്ധവിമാനങ്ങളെ ശത്രുക്കള്‍ക്ക് റഡാറിലൂടെ തിരിച്ചറിയാന്‍ സാധിക്കില്ല. 2019 മുതല്‍ 2024 വരെ പരീക്ഷണശാലയിലും തുറസായ സ്ഥലത്തും നടത്തിയ വിവിധ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കണ്ടുപിടിത്തം വിജയകരമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കാന്‍പുര്‍ ഐഐടിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയായ 'അനലക്ഷ്യ' ഉടന്‍ സൈന്യത്തിന്റെ ഭാഗമാകും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കാനുദ്ദേശിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ ഈ സാങ്കേതികവിദ്യ അതിനിര്‍ണായകമാണ്. ശത്രുവിന്റെ റഡാര്‍ നിരീക്ഷണത്തില്‍ പെടാതെ ആക്രമണം നടത്താനുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായുള്ളത്. ഇതിലേക്കാണ് ഇന്ത്യ നിര്‍ണായക ചുവടുവെയ്പ് നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുന്ന ശത്രുക്കള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനും ഈ വിദ്യ സഹായകമാകും.

അനലക്ഷ്യ'യുടെ 90 ശതമാനവും തദ്ദേശീയമായി കണ്ടെത്തിയവയാണ്. മെറ്റ തത്വ സിസ്റ്റം എന്ന സ്വകാര്യ കമ്പനിയാകും അനലക്ഷ്യയുടെ വ്യാവസായിക ഉത്പാദനം നടത്തുക. ഇതിനായി കരാര്‍ പ്രകാരം സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍, പടക്കപ്പലുകള്‍, കരസേനയുടെ ടാങ്കുകള്‍ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ലോകത്ത് അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അഞ്ചാം തലമുറ മുതലുള്ള യുദ്ധവിമാനങ്ങള്ളില്‍ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ പട്ടികയിലേക്കാണ് ഇന്ത്യയും ഉള്‍പ്പെടുന്നത്.