pic

പാരീസ്: ഗോഥിക് വാസ്‌തുവിദ്യയിൽ തീർത്ത പാരീസിലെ വിഖ്യാതമായ നോത്രദാം കത്തീഡ്രൽ വീണ്ടും തുറക്കുന്നു. ഡിസംബർ 7നാണ് പള്ളി പൊതുജനങ്ങൾക്കായി തുറക്കുക. ലോകനേതാക്കളെ അടക്കം ക്ഷണിക്കാനാണ് ഫ്രാൻസിന്റെ തീരുമാനം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ പള്ളി സന്ദർശിച്ചു. നവീകരണത്തിന് ശേഷമുള്ള പള്ളിയുടെ ഉൾവശത്തിന്റെ പുത്തൻ ചിത്രങ്ങളും ഇന്നലെ പുറത്തുവിട്ടു. നവീകരണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മാക്രോൺ നന്ദി അറിയിച്ചു.

2019 ഏപ്രിലിലാണ് മദ്ധ്യകാലഘട്ട നിർമ്മിതിയായ നോത്രദാം പള്ളിയിൽ വൻ അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിൽ പള്ളിയുടെ മേൽക്കൂരയും ഗോപുരവും പൂർണമായും നശിച്ചിരുന്നു. എന്നാൽ, പള്ളിയുടെ ഘടന കേടുകൂടാതെ നിന്നു.

കൊവിഡ് കാലയളവിൽ നവീകരണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ടി വന്നു. 84 കോടി യൂറോ ആണ് പുനരുദ്ധാരണത്തിന് ചെലവായത്.

നോത്രദാമിൽ തീപിടിത്തമുണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാമെന്ന് കരുതുന്നു. 12 -ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നോത്രദാമിൽ ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോൾ തലയിൽ ധരിപ്പിച്ച മുൾക്കിരീടത്തിന്റെ ഭാഗം ഉൾപ്പെടെ അനേകം അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ശേഖരം നോത്രദാമിലുണ്ടായിരുന്നു. എന്നാൽ അഗ്നിബാധയിൽ ഈ അമൂല്യ വസ്തുക്കൾക്കൊന്നും കേടുപാട് സംഭവിച്ചില്ല.