case-diary-

തിരുവനന്തപുരം : ആൺ സുഹൃത്തിന്റെ വീട്ടിൽ കടന്നുകയറിയ യുവതി കിടപ്പുമുറിയിലെത്തി ഫാനിൽ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവൽ പുത്തൻവീട്ടിൽ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകൾ കെ. സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് എസ്.എൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ.വി. നായരുടെ വീട്ടിൽ ഇന്ന് രാവിലെ 10.30നാണ് സംഭവം.

യുവതി വീട്ടിലെത്തുമ്പോൾ അരുണിന്റെ മാതൃസഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് ഓടിക്കയറി. ഇത് തടയാൻ ശ്രമിച്ച മാതൃസഹോദരിയെ തളളിമാറ്റി. മുറിക്കുളളിൽ കയറി കതകടച്ച് കുറ്റിയിട്ടു. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി. തുടർന്ന് പൊലീസിനെ അറിയിച്ചു നാട്ടുകാരും പൂന്തുറ പൊലീസും എത്തി മുറി ചവിട്ടി തുറന്നെങ്കിലും യുവതി മരിച്ചിരുന്നു. അരുണിനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. അവിവാഹിതനായ അരുൺ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതേ തുടർന്നുണ്ടായ പ്രകോപനത്തിലായിരുന്നു യുവതി വീട്ടിൽ കടന്നുകയറി മുറിയ്ക്കുളളിൽ ആത്മഹത്യ ചെയ്തതെന്നാണ് പൂന്തുറ പൊലീസിന്റെ നിഗമനം.

വ്യാഴാഴ്ച വൈകിട്ട് മണക്കാട് ഭാഗത്ത് വച്ച് കാറിൽ വരുകയായിരുന്ന അരുണിനെ തടഞ്ഞുനിർത്തുകയും ഡോർ തുറന്ന് ഉളളിൽ കയറി കത്തികൊണ്ട് സീറ്റുകൾ യുവതി കുത്തിക്കീറുകയും ചെയ്തു. തടയാൻ ശ്രമിച്ച അരുണിന്റെ ഇടതുകൈയിൽ കുത്തേറ്റു. അടിപിടിയിൽ യുവതിയ്ക്കും പരിക്കേറ്റു. എന്നാൽ സംഭവം കേസാക്കിയില്ല. ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇവർ സ്‌കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലായിരുന്നു കണ്ടുമുട്ടിയത്. തുടർന്നായിരുന്നു ഇരുവരും സൗഹൃദത്തിലേക്ക് കടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൂന്തുറ എസ്.എച്ച്.ഒ. സാജു പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. സിന്ധുവിന് ഭർത്താവും രണ്ട് മക്കളുമുണ്ട്.