
വർഷം തോറും ഇന്ത്യയിലെ ചികിത്സാച്ചെലവുകൾ വർദ്ധിച്ച് വരികയാണ്. ഇതിനനുസരിച്ച് നമ്മുടെ വരുമാനത്തിലും വർദ്ധനവ് വന്നില്ലെങ്കിൽ പ്രതിസന്ധികൾ അനേകം ഉണ്ടാകാം. ഈ ഒരൊറ്റ കാര്യം മുന്നിൽ കണ്ടാണ് പലരും ഹെൽത്ത് ഇൻഷുറൻസ് പോലുളളവയിൽ ഭാഗമാകുന്നത്. ഒരു മെഡിക്കൽ ഇൻഷുറൻസ് പോളിസിയെക്കുറിച്ച് തിരയുമ്പോൾ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.
നല്ല ഒരു ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണമെങ്കിൽ കുറഞ്ഞത് 5000 രൂപയുടെ പ്രീമിയമെങ്കിലും എടുക്കണം, പോളിസിയിലെ അംഗങ്ങളുടെ എണ്ണവും അസുഖങ്ങളുടെ ലിസ്റ്റും പരിഗണിക്കുമ്പോൾ തുക വീണ്ടും ഉയരും, ഇപ്പോഴിതാ സാധാരണക്കാർക്കും താങ്ങാവുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി), വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. വ്യക്തിഗത പോളിസിയായും ഫാമിലിയായും ഇതിൽ ചേരാം. ഐ.പി.പി.ബിയുടെ ഉപഭോക്താക്കൾക്കാണ് പദ്ധതിയിൽ ചേരാൻ അർഹത. അക്കൗണ്ട് ഇല്ലാത്തവർക്ക് 200 രൂപ നൽകി അക്കൗണ്ട് തുറക്കാനും കഴിയും.
ഇതൊരു ടോപ് അപ്പ് പ്ലാൻ ആണ്. അതായത് അഡ്മിറ്റ് ആയി ചികിത്സിക്കുമ്പോൾ ആദ്യത്തെ രണ്ട് ലക്ഷം രൂപ ക്ലെയിം ലഭിക്കില്ല. തുടർന്ന് അതേ വർഷം വരുന്ന രണ്ടുലക്ഷം രൂപയ്ക്ക് മുകളിലും 15 ലക്ഷം വരെയുള്ള ക്ലെയിം കാഷ്‌ലെസ് ആയി ലഭിക്കും. ഐ.പി.പി.ബിക്ക് ടൈ അപ്പ് ഉള്ള ആശുപത്രികളിലായിരിക്കും ഇത് .
നാലു തരത്തിലാണ് പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. 899 രൂപയുടേത് വ്യക്തിഗത പ്ലാനാണ്. ദമ്പതികൾക്ക് 1399 രൂപയും അവർക്കൊപ്പം ഒരു കുട്ടിക്കും കൂടി 1799 രൂപയും രണ്ട് കുട്ടികളാണെങ്കിൽ 2199 രൂപയുമാണ് നിരക്ക്. 18 മുതൽ 60 വരെയാണ് പോളിസിയിൽ ചേരാനുള്ള പ്രായപരിധി. 60 വയസിന് മുൻപ് പോളിസിയെടുത്താൻ തുടർന്ന് പോകാം. കുട്ടികൾ ആണെങ്കിൽ ജനിച്ച് 91 ദിവസം മുതൽ പദ്ധതിയിൽ ചേരാം. പോളിസ് കാലാവധി ഒരു വർഷമാണ്. മറ്റേതെങ്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിട്ടുള്ളവർക്കും അല്ലാത്തവർക്കും പദ്ധതിയിൽ ചേരാം. എന്നാൽ നിലവിൽ അസുഖമുള്ളവർക്ക് ഇതിൽ ചേരാൻ കഴിയില്ല. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ചെറിയ അസുഖങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
പോളിസി എടുത്ത് 30 ദിവസത്തിനുശേഷം വരുന്ന എല്ലാ അസുഖങ്ങളും കവർ ചെയ്യുന്ന ഈ പ്ലാനിൽ ആദ്യ രണ്ടുവർഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളുമുണ്ട്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ സർട്ടിഫിക്കേഷനുള്ള പോസ്റ്റ്മാൻ വഴിയാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക.നിവാ ബുപാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് തപാൽ വകുപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ എറണാകുളം ജില്ലയിൽ മുഴുവൻ ഇത് ലഭ്യമാണ്. മറ്റ് ജില്ലകളിൽ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ പദ്ധതി ലഭ്യമാക്കിയിട്ടുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചാൽ പോളിസിയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കും