വണ്ടൂർ: ഫാമുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ ബ്രോയിലർ കോഴികളെ വളർത്തുന്നവർ നിലനിൽപ്പ് പ്രതിസന്ധിയിൽ. 15 വർഷം മുമ്പ് നിശ്ചയിച്ച കമ്മിഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം പരിഗണിക്കാത്തതിനാൽ മിക്ക ഫാമുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

തമിഴ്‌നാട്ടിലെ വൻകിട ഫാം ഉടമകൾ ഉൾപ്പെടെ കേരളത്തിലെ ചെറുകിട ഫാമുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ വലിയതോതിൽ കോഴികളെ വളർത്തുന്നുണ്ട്. കോഴിക്കുഞ്ഞിനെ 40- 45 ദിവസം പരിചരണമേകി വളർത്തിയാൽ കൂലിയായി ലഭിക്കുക കിലോയ്ക്ക് 6 മുതൽ 6.50 രൂപ മാത്രമാണ്. കോഴിക്കുഞ്ഞ്,​ തീറ്റ,​ മരുന്ന് എന്നിവ ഫാമുകൾക്ക് നൽകുന്നുണ്ടെങ്കിലും നിലത്ത് വിരിക്കാനുള്ള ചകിരിച്ചോർ,​ വൈദ്യുതി,​ വെള്ളം എന്നിവ ഒരുക്കേണ്ട ഉത്തരവാദിത്വം ഫാമുകൾക്കാണ്. കമ്മിഷൻ ആറ് രൂപ നിശ്ചയിച്ച സമയത്ത് ചകിരിച്ചോറിന് 25 രൂപയായിരുന്നു വില. ഇത് ഇപ്പോൾ 200 രൂപയിൽ വരെ എത്തിയിട്ടുണ്ട്. വൈദ്യുതി ബില്ലും ഇരട്ടിയിലധികമായി. തൊഴിലാളികൾക്കുള്ള കൂലിച്ചെലവും വർദ്ധിച്ചതോടെ കമ്മിഷൻ വ്യവസ്ഥയിൽ കോഴികളെ വളർത്തുന്നത് ഫാമുകാർക്ക് നഷ്ടക്കണക്കായി മാറിയിട്ടുണ്ട്. കമ്മിഷൻ കിലോയ്ക്ക് പത്ത് രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഫാം ഉടമകളുടെ ആവശ്യം. ജില്ലയിലെ ഫാമുകളിൽ നല്ലൊരു പങ്കും കരാർ വളർത്തലിലാണ്.

തമിഴ്‌നാടിനെ അപേക്ഷിച്ച് കേരളത്തിൽ കോഴിക്കുഞ്ഞ്,​ തീറ്റ,​ പരിപാലന ചെലവ് എന്നിവ കൂടുതലായതിനാൽ സ്വന്തമായി കോഴിക്കുഞ്ഞുങ്ങളെ ഫാമുകളിലെത്തിച്ച് വളർത്തി വിൽപ്പനയ്ക്ക് എത്തിക്കുമ്പോഴേക്കും പലപ്പോഴും കോഴികർഷകർക്ക് നഷ്ടക്കണക്കാണ് നേരിടേണ്ടി വരിക. സീസണിൽ കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയിലധികമായി തമിഴ്‌നാട്ടിലെ വൻകിട ഫാം ലോബികൾ ഉയർത്താറുണ്ട്. കേരളത്തിൽ കോഴിയുടെ ഉത്പാദനം കൂടുമ്പോൾ കോഴി വില കുത്തനെ കുറച്ചും കോഴികർഷകരെ നിരന്തരം പ്രതിസന്ധിയിലാക്കിയതോടെ ആണ് ഭൂരിഭാഗം പേരും കമ്മിഷൻ വ്യവസ്ഥയിൽ കോഴികളെ വളർത്തുന്നതിലേക്ക് തിരിഞ്ഞത്.

ഷെഡിനും ഉയർന്ന നികുതി!

ആയിരം കോഴികളെ ഉൾക്കൊള്ളുന്ന ഫാം നിർമ്മിക്കാൻ പോലും കുറഞ്ഞത് രണ്ടര ലക്ഷം രൂപയെങ്കിലും ചെലവ് വരും. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പല ഫാമുകളും മുടക്ക് മുതൽ പോലും തിരികെ ലഭിക്കാതെ പൊളിച്ചുനീക്കേണ്ട സ്ഥിതിയിലാണ്. ഭൂരിഭാഗം ഫാമുകളും ഷീറ്റ് മേഞ്ഞതാണെങ്കിലും​ ഇവയ്ക്ക് വാണിജ്യ കെട്ടിടങ്ങൾക്കുള്ള നികുതിയാണ് ചുമത്തുന്നത്. കൃഷിയിൽ ഉൾപ്പെടുത്താത്തതിനാൽ വൈദ്യുതി നിരക്കും കൂടുതലാണ്.

വളർത്തുകൂലി കാലാനുസൃതമായി വർദ്ധിപ്പിക്കണം. കോഴിഫാം മേഖലയെ കൃഷിയായി സർക്കാർ അംഗീകരിക്കണം. നികുതിയിളവിനൊപ്പം വൺ ടൈം ടാക്സ്, ലേബർ സെസ് എന്നിവ ഒഴിവാക്കിയില്ലെങ്കിൽ ഫാമുകൾ അടച്ചുപൂട്ടേണ്ടിവരും.

കോഴി ഫാം ഉടമകൾ