മഞ്ചേരി: ഭക്ഷ്യ സുരക്ഷാ ഓഫീസ് പ്രവർത്തിക്കാൻ മഞ്ചേരിയിൽ കെട്ടിടം തിരഞ്ഞ് അധികൃതർ നട്ടം തിരിയുന്നു. വകുപ്പിന്റെ മഞ്ചേരി സർക്കിൾ ഓഫീസ് 19 വർഷമായി ടൗൺ ഹാളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിയണമെന്ന് ഉടമ വകുപ്പ് അധികൃരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റൊരു ഇടം ലഭിക്കാതിരുന്നതോടെ ഓഫീസ് ഒഴിയാനായില്ല. ഉടമ കോടതിയെ സമീപിച്ചതോടെ, കെട്ടിടം അടിയന്തരമായി ഒഴിയാൻ മഞ്ചേരി മുൻസിഫ് കോടതി ഉത്തരവിട്ടു. ഇതോടെ ഓഫീസിന് പുതിയ സ്ഥലം തേടുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.

മഞ്ചേരി നിയോജക മണ്ഡലമാണ് സർക്കിൾ ഓഫീസിന്റെ പ്രവർത്തന പരിധി. മഞ്ചേരി കേന്ദ്രീകരിച്ച് തന്നെ പുതിയ ഓഫീസ് പ്രവർത്തിക്കണമെന്നാണ് അധികൃതരുടെ താൽപര്യം. മിനി സിവിൽ സ്റ്റേഷനിൽ ഓഫീസിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അധികൃതർ ജില്ലാ കളക്ടറെയും ഏറനാട് തഹസിൽദാറെയും സമീപിച്ചിരുന്നു. സിവിൽ സ്റ്റേഷനിൽ ആവശ്യമായ സ്ഥലമില്ലെന്ന മറുപടിയാണ് ലഭിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ മറ്റു കെട്ടിടങ്ങളിലും നിലവിൽ അനുയോജ്യമായ സ്ഥലം ഒഴിവില്ല. ഇതോടെ നഗരസഭയെ സമീപിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. നഗരസഭയുടെ ഉടമസ്ഥതയിലള്ള ഏതെങ്കിലും കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

ജീവനക്കാരുടെ കുറവും വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഒരു ഓഫീസറും രണ്ട് ജീവനക്കാരുമാണ് മഞ്ചേരിയിലുള്ളത്. തൃക്കലങ്ങോട്, കീഴാറ്റൂർ, പാണ്ടിക്കാട്, എടപ്പറ്റ പഞ്ചായത്തുകളും മഞ്ചേരി നഗരസഭാ പരിധിയുമാണ് സർക്കിൾ ഓഫീസിന്റെ പ്രവർത്തന പരിധി .

വാടക പ്രശ്നം

19 വർഷമായി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിൽ കുടിശ്ശിക ഉണ്ടായിരുന്നു. 2029 രൂപയാണ് മാസവാടക. ഇത് വർഷത്തിലൊരിക്കലാണ് നൽകുന്നത്. ഒരു തവണ അക്കൗണ്ട് വിവരങ്ങളിലെ പിശകിനെ തുടർന്ന് വാടക തുക സർക്കാരിലേക്ക് മടക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ കെട്ടിടത്തിലായിരുന്നു ആദ്യം ഓഫീസിന്റെ പ്രവർത്തനം. പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസ് മലപ്പുറത്തേക്ക് മാറിയപ്പോൾ ഇതിലേക്ക് മാറി. ഈ കെട്ടിടം മെഡിക്കൽ കോളജ് ഏറ്റെടുത്തതോടെ ഇവിടെ നിന്നും മാറേണ്ടി വന്നു.

കെട്ടിടം ഒഴിയാൻ സാവകാശം തേടി കോടതിയെ സമീപിക്കാനാണ് ഭക്ഷ്യസുരക്ഷാ അധികൃതരുടെ തീരുമാനം.