
മലപ്പുറം: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലകൾക്കായി 2,500 പൊലീസ് ഉദ്യോഗസ്ഥർ. രണ്ട് കമ്പനി കേന്ദ്രസേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയൻ സേനാംഗങ്ങളും ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. ജില്ലയിലെ 11 പൊലീസ് സ്‌റ്റേഷൻ പരിധികളിലാണ് തിരഞ്ഞെടുപ്പ്നിലമ്പൂർ, വണ്ടൂർ, അരീക്കോട് സ്‌റ്റേഷനുകൾ ആസ്ഥാനമാക്കി മൂന്ന് ഇലക്ഷൻ സബ് ഡിവിഷൻ ഡിവൈ.എസ്.പിമാരുടെ കീഴിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലങ്ങളിൽ കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇത്തരം 16 സ്ഥലങ്ങളിലായി 26 പോളിംഗ് ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി പരിഗണിച്ച് കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷ ഒരുക്കുന്നത്. ജില്ലാ ഇലക്ഷൻ ഓഫീസർ ഇളവ് അനുവദിച്ചവ ഒഴികെ എല്ലാ ലൈസൻസുള്ള ആയുധങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിൽ സമർപ്പിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രചാരണങ്ങൾ നടക്കുന്നുണ്ടോയെന്ന് സൈബർ സെല്ലിന്റെയും സൈബർ പൊലീസ് സ്‌റ്റേഷന്റെയും നേതൃത്വത്തിൽ നിരീക്ഷിക്കുന്നുണ്ട്.
മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ട്രോംഗ് റൂമായ നിലമ്പൂർ അമൽ കോളേജിൽ കേന്ദ്ര സേനയുടെയും എ.പി ബറ്റാലിയനിലെയും 48 വീതം അംഗങ്ങളെയും പട്രോളിംഗിനായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഡീഷനൽ പൊലീസ് സൂപ്രണ്ടിന് കീഴിൽ ഇലക്ഷൻ സെല്ലും ഇലക്ഷൻ കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
പിടിച്ചത് 50.98 ലക്ഷം രൂപ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ജില്ലയിൽ 13.1729 കിലോഗ്രാം കഞ്ചാവ്, 76.25 ഗ്രാം എം.ഡി.എം.എ, 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 50,98,300 രൂപ, 719.8 ഗ്രാം സ്വർണം എന്നിവ പിടികൂടിയിട്ടുണ്ട്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് ഒരു നാടൻ തോക്കും 12 തിരകളും പിടികൂടി.