നിലമ്പൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി
കാട്ടുമുണ്ട സ്വദേശിക്കെതിരെ പരാതി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക്കിലൂടെയുള്ള സ്ഥാപനത്തിന്റെ പരസ്യം കണ്ടാണ് യുവാക്കൾ ഇവരെ സമീപിച്ചത്. വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് ഇവരിൽ നിന്ന് പണവും വാങ്ങി. 23 യുവാക്കളാണ് നിലവിൽ മലപ്പുറം എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്. ഇവരെക്കൂടാതെ നൂറോളംപേർ തട്ടിപ്പിനിരയായതായും പറയുന്നുണ്ട്.
ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോൾ ഉടമകൾ ഫോണെടുക്കുന്നില്ലെന്നും പരാതിയിലുണ്ട്. ഇവർ സ്ഥലത്തുണ്ടോ എന്നും അറിവില്ല. പലരിൽ നിന്നായി 25,000 രൂപ മുതൽ 1 ലക്ഷം വരെയാണ് ഒരാളിൽ നിന്നും ഇവർ വാങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല. സംസ്ഥാനവ്യാപകമായി ഇവർ വിസ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിലെ ആരോപണം. കേരളത്തിലെ എല്ലാ ജില്ലക്കാരിൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ട്.