മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025 വർഷത്തിൽ ഹജ്ജിന് പുറപ്പെടുന്ന മുഴുവൻ ഹാജിമാർക്കും ഹജ്ജ് കമ്മിറ്റി നടത്തുന്ന ഔദ്യോഗിക സാങ്കേതിക പരിശീലന ക്ലാസുകൾക്ക് 24ന് തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് സാങ്കേതിക ക്ലാസ്സുകൾ നടക്കുക. ഒന്നാംഘട്ട ക്ലാസ്സ് 24 മുതൽ ഡിസംബർ 15 വരെയാണ്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ 24ന് രാവിലെ ഒൻപതിന് താനൂരിൽ നിർവ്വഹിക്കും. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ആർ.വിനോദ് ആദ്ധ്യക്ഷനാവും. മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ, കൗൺസിലർ പി.കെ.എം.ബഷീർ, പി.ടി.അക്ബർ, മുഹമ്മദ് കാസിം കോയ, ജലാൽ തങ്ങൾ സമദ് ഫൈസി, മഹല്ല് ഖത്തീബ് കുഞ്ഞുമുഹമ്മദ് ഫൈസി, അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി പങ്കെടുക്കും. ജില്ലാ ട്രെയിനിങ് ഓർഗനൈസർ യു.മുഹമ്മദ് റഊഫ്, ഫാക്കൽട്ടി മെമ്പർമാരായ കെ.ടി.അമാനുള്ള, ഷാജഹാൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. 500ഓളം തിരഞ്ഞെടുത്ത തീർത്ഥാടകർ പരിശീലന ക്ലാസിൽ സംബന്ധിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ 14 ജില്ലകളിലും ക്ലാസുകൾ നടക്കും. 60ഓളം ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തിരഞ്ഞെടുത്ത തീർത്ഥാടകർ സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന പരിശീലന ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കണം.
ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക ക്ലാസുകളുടെ തീയതിയും സ്ഥലവും സമയവും ഔദ്യോഗിക ട്രെയിനർമാർ എല്ലാ ഹാജിമാരെയും നേരിട്ട് അറിയിക്കും. ക്ലാസുകൾക്ക് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 20 ഫാക്കൽറ്റി മെമ്പർമാർ നേതൃത്വം നൽകും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 14,590 പേർക്കാണ് അവസരം ലഭിച്ചത്. ബാക്കി 6046 പേർ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിലെ ഏതാനും പേർക്കു കൂടി പിന്നീട് അവസരം ലഭിക്കും.65ന് മുകളിൽ പ്രായമുള്ള 3,462, 65ന് മകളിലുള്ള 512, 45ന് മുകളിലുള്ള 2,311, ജനറൽ വിഭാഗത്തിൽ 14,351, കേരളത്തിലെ ജനറൽ വിഭാഗത്തിൽ 8,305 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. ഇന്ത്യയിൽ ആകെ 1,51,981 അപേക്ഷകരാണ് ഉണ്ടായിരുന്നത്. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള എണ്ണം കോഴിക്കോട് - 5,578, കൊച്ചി - 5,181, കണ്ണൂർ - 3,809 എന്നിങ്ങനെയാണ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്, 4785 പേർ. കോഴിക്കോട് - 2,412, കണ്ണൂർ - 1,714 - എറണാകുളം 1,252 എന്നിങ്ങനെയാണ് ആദ്യ നാല് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം.