e-toilet

ഇ ടോയ്‌ലറ്റുകളുടെ നിർമ്മാണ ചെലവ് 30 ലക്ഷം രൂപ

വടക്കഞ്ചേരി: ടൗണിൽ ചെറുപുഷ്പം ജംഗ്ഷനിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാതെ യാത്രക്കാർ വലയുന്നു. 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചിരുന്ന ഇ ടോയ്‌ലറ്റുകൾ പൊളിച്ചുമാറ്റി ഇവിടെ സാധാരണ ടോയ്‌ലറ്റുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും മാസങ്ങളേറെയായിട്ടും അതും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടില്ല.

ഇതുമൂലം നൂറുകണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. സ്ത്രീകളും വിദ്യാർത്ഥിനികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. പുരുഷമാർ കെട്ടിട മറവിലോ മറ്റോ കാര്യം സാധിക്കും.

ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരെ പുറത്തെത്തിക്കാൻ ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ എത്തിയതും ഇ ടോയ്‌ലറ്റിന്റെ ചെറു ചരിത്രത്തിലുണ്ട്. കോയിൻ ഇട്ടാൽ തുറക്കുകയും അടയുകയും ചെയ്യുന്നതായിരുന്നു ടോയ്‌ലറ്റ്. പലപ്പോഴും അത് സംഭവിച്ചിരുന്നില്ല.

ഉറപ്പിലും ശുചിത്വത്തിലും ഇ ടോയ്‌ലറ്റിനെ മറികടക്കാൻ മറ്റു കക്കൂസുകൾക്കൊന്നും കഴിയില്ലെന്നായിരുന്നു ടോയ്‌ലറ്റ് നിർമ്മിച്ച പൊതുമരാമത്ത് ഇലക്‌ട്രോണിക്സ് വിഭാഗത്തിന്റെ അവകാശവാദം. അതുപൂർണമായും ശരിയാണെന്ന് യാത്രക്കാരും സമ്മതിക്കുന്നുണ്ട്. കാരണം ടോയ്‌ലറ്റ് ഉപയോഗിച്ചാലല്ലേ ശുചിത്വ പ്രശ്നം ഉണ്ടാകൂ. ടോയ്‌ലറ്റ് പ്രവർത്തിക്കാതിരുന്നതിനാൽ ശുചിത്വവും ഉറപ്പും നിലനിന്നു.

ഇതിനാൽ ജെ.സി.ബി വേണ്ടി വന്നു പൊളിച്ചുമാറ്റാൻ. ആളുകൾക്ക് പേടികൂടാതെ കയറി ശങ്ക തീർക്കാൻ അന്ന് സാധാരണ ടോയ്‌ലറ്റ് നിർമ്മിച്ചിരുന്നെങ്കിൽ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുമായിരുന്നു.

ഉദ്ഘാടനം 2014 ൽ

2014 ജൂണിലാണ് ബസ് വെയ്റ്റിംഗ് ഷെഡ് കം ഇ ടോയ്‌ലറ്റ് നിർമ്മിച്ച് ഉദ്ഘാടനം കൊട്ടിഘോഷിച്ചു നടത്തിയത്. ടോയ്‌ലറ്റിനും ബസ് വെയിറ്റിംഗ് ഷെഡിനുമായി അന്നു ചെലവഴിച്ചത് 45ലക്ഷം രൂപയായിരുന്നു.

പാവപ്പെട്ടവർക്ക് ടോയ്‌ലറ്റ് ഉൾപ്പെടെ വീടുനിർമ്മാണത്തിന് രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്ന കാലത്താണ് ഇവിടെ ടോയ്‌ലറ്റിന് മാത്രമായി 30 ലക്ഷം രൂപ ചെലവഴിച്ചത്.

പ്രവർത്തിച്ചത് ഒന്നോ രണ്ടോ മാസം

15 ലക്ഷം രൂപയ്ക്കാണ് ബസ് വെയിറ്റിംഗ് ഷെഡ് പണിതത്. മുൻമന്ത്രിയും സ്ഥലം എം.എൽ.എയുമായിരുന്ന എ.കെ.ബാലന്റെ എം.എൽ.എ ഫണ്ടിൽ നിന്നാണ് ഇത്രയും തുക ചെലവഴിച്ചത്. ഇ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തിച്ചത് ഒന്നോ രണ്ടോ മാസം മാത്രം.