rubber
rubber

പട്ടാമ്പി: 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം റബർ വില കിലോയ്ക്ക് 255 രൂപയിൽ എത്തിയപ്പോൾ ആശ്വാസം പൂണ്ട റബർ കർഷകരെ നിരാശയിലാക്കി വീണ്ടും വിലയിടിവ്. നിലവിൽ 175 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. റബറിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ ഉണ്ടായ വിലത്തകർച്ച കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രധാന ഉപഭോഗ രാജ്യമായ ചൈനയിൽ റബറിനു ഡിമാൻഡ് കുറഞ്ഞതാണ് വിലക്കുറവിനു കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉൽപാദനം കുറയുമ്പോഴും വില വർദ്ധനയിൽ പിടിച്ചു നിൽക്കാമെന്ന് കരുതിയ കർഷകർ ഇപ്പോൾ ദുരിതത്തിലായി. ടാപ്പിംഗ് നിറുത്തി വച്ചിരുന്ന പല തോട്ടങ്ങളും റബർ വില വർദ്ധനയിൽ പ്രതീക്ഷയർപ്പിച്ച് മരുന്ന് അടിച്ച് റെയിൻ ഗാർഡ് ഇട്ടെങ്കിലും ഇതിനു ചെലവാക്കിയ തുക പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. റബർ വില കൂടുമെന്ന പ്രതീക്ഷയിൽ വായ്പയെടുത്ത് റബർ തോട്ടങ്ങൾ പാട്ടത്തിനെടുത്തവരും സങ്കടത്തിലാണ്.

റബർ ഇറക്കുമതി നിരോധിക്കണമെന്ന് കർഷകർ

കഴിഞ്ഞ ജൂൺ 10നാണ് റബർ വില 200 കടന്നത്. ആഗസ്റ്റ് 9ന് സർവകാല റെക്കാർഡായ 255 രൂപയിലെത്തി. ആഗസ്റ്റ് അവസാന വാരം 225 രൂപ വരെയെത്തിയ റബ‌ർ സെപ്തംബർ ആദ്യവാരം വില കുത്തനെ ഇടിഞ്ഞ് 155 രൂപയിലെത്തിയിരുന്നു. എന്നാൽ പിന്നീട് പടിപടിയായി വില ഉയ‌‌ർന്ന് സെപ്തംബ‌ർ പകുതിയോടെ 225 രൂപയിൽ തിരിച്ചെത്തി. എന്നാൽ അതിനു ശേഷം വില വീണ്ടും താഴേക്കാണ്. നിലവിൽ 175 രൂപയാണ് ശരാശരി വി. റബർ ഇറക്കുമതി നിയന്ത്രിച്ചും, ഇറക്കുമതി തീരുവ വർധിപ്പിച്ചും റബർ വില ഉയർത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി വർദ്ധിപ്പിക്കണം. റബർ കയറ്റി അയയ്ക്കാൻ ലൈസൻസുള്ള പ്ലാന്റേഷൻ കോർപറേഷൻ, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ എന്നിവ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റബർ വില ഉയർന്നതിനെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികൾ കൂലി വർദ്ധിപ്പിച്ചതായും കർഷകർ പറയുന്നു.

ആഭ്യന്തര ടയർ ഉത്പാദകർ റബർ വ്യാപാരത്തിൽ നിന്നും വിട്ടു നിൽക്കുന്നത് റബറിന്റെ വിലക്കുറവിന് കാരണമാകുന്നുണ്ട്. റബറിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് വിലവർധിക്കുകയും ചെയ്തു.

പി.അബ്ദുള്ള, സ്വതന്ത്ര കർഷക സംഘം പാലക്കാട് ജില്ലാ ട്രഷറർ

റബർ വില(ശരാശരി)

ആഗസ്റ്റ് 19 - 219 രൂപ

ആഗസ്റ്റ് 21 - 233

ആഗസ്റ്റ് 22 - 229

ആഗസ്റ്റ് 23 - 220

സെപ്തംബർ 5 - 155

സെപ്തംബർ 10 - 220

സെപ്തംബർ 18 - 224

ഒക്ടോബർ 10 - 205

ഒക്ടോബർ 29 - 175