mangalam
മംഗലം ഡാമിൽ ചെളി നീക്കം ചെയ്യാൻ എത്തിച്ച സോർട്ടിംഗ് പ്ലാന്റ് കാട് മൂടിയ നിലയിൽ

വടക്കഞ്ചേരി: നാല് പഞ്ചായത്തുകളിലെ പതിനായിരക്കണക്കിനു ജനങ്ങൾക്ക് കുടിവെള്ള വിതരണത്തിനുള്ള മംഗലം ഡാം കുടിവെള്ള പദ്ധതി കാടുകയറി നശിക്കുന്നു. ഇനിയും നിർമ്മാണം പൂർത്തിയാകാത്ത പദ്ധതിയുടെ പ്രധാന ടാങ്കും ശുദ്ധീകരണ സംവിധാനങ്ങളുമാണ് കാടുമൂടിക്കിടക്കുന്നത്. 2017ൽ ആണ് മംഗലംഡാമിനെ ആശ്രയിച്ച് സമഗ്ര കുടിവെള്ളപദ്ധതിക്ക് തുടക്കമിട്ടത്. കിഫ്ബി വഴി 69 കോടി രൂപയും ജൽജീവൻ മിഷന്റെ 84 കോടിയും ചേർത്ത് ആകെ 153 കോടി രൂപയുടേതാണ് മംഗലംഡാം കുടിവെള്ളപദ്ധതി. നിലവിൽ പദ്ധതിയുടെ നിർമ്മാണം നിലച്ചു കിടക്കുകയാണ്. സർക്കാരിൽനിന്ന് പണം ലഭിക്കാതായതോടെ കരാർ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് ജോലി മുടങ്ങാൻ കാരണമായത്.

 ജോലികൾ മുടങ്ങിയിട്ട് അഞ്ചു മാസം

വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രതിദിനം ഒരാൾക്ക് 100 ലിറ്റർ വെള്ളം എന്നതായിരുന്നു പദ്ധതി ആരംഭിക്കുമ്പോൾ വാട്ടർ അതോറിറ്റിയുടെ വാഗ്ദാനം. 2020 ഡിസംബറോടെ ഭാഗികമായി ജലവിതരണം ആരംഭിക്കുമെന്ന ഉറപ്പും നൽകി. എന്നാൽ നിർമ്മാണം തുടങ്ങി എട്ട് വർഷമായിട്ടും ഇതുവരെ സംഭരണിയിൽനിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടർ സ്ഥാപിക്കുന്ന ജോലികൾ പോലും തുടങ്ങിയിട്ടില്ല. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപാറയിലും പാലക്കുഴിയിലും ടാങ്ക് നിർമിക്കാനുമുണ്ട്. നാല് പഞ്ചായത്തുകളിലും പൈപ്പിടുന്ന ജോലികളും പൂർണമായിട്ടില്ല. സംഭരണിയിൽനിന്ന് രണ്ടാംവിള നെൽക്കൃഷിക്ക് ആവശ്യത്തിന് വെള്ളം നൽകാൻ പ്രയാസപ്പെടുമ്പോഴും 2050 വരെ അന്ന് പ്രതീക്ഷിക്കുന്ന ജനസംഖ്യയായ 1,74,254 പേർക്ക് വെള്ളം നൽകാനാകുമെന്നാണ് വാട്ടർ അതോറിറ്റിയുടെ പഠനം. പ്രധാന ടാങ്കിന്റെയും ശുദ്ധീകരണ സംവിധാനത്തിന്റെയും നിർമ്മാണം പൂർത്തിയായെങ്കിലും ടൈൽ വിരിക്കൽ, വൈദ്യുതീകരണം ഉൾപ്പെടെയുള്ള ജോലികൾ അഞ്ച് മാസമായി മുടങ്ങിക്കിടക്കുകയാണ്.