paramada

മുതലമട: ഗ്രാമപഞ്ചായത്തിൽ അനധികൃത പാറമടകൾ വ്യപകം. വലുതും ചെറുതുമായ 30 ലധികം ക്വാറികളുണുള്ളത്. 20 വർഷം മുമ്പ് പാറ പൊട്ടിക്കാനും വിതരണം ചെയ്യാനുമായി തുടങ്ങിയവയാണ് ഇതിൽ ഭൂരിഭാഗവും. ചെമ്മണാപതി, ഇടുക്കുപാറ, മൂച്ചൻകുണ്ട്, മേച്ചിറ, ശുക്രിയാൽ, കോട്ടപ്പള്ളം, വെള്ളാരം കടവ് തുടങ്ങിയ ഇടങ്ങളിലാണ് അനധികൃത പാറമടകൾ പ്രവർത്തിക്കുന്നത്. അനധികൃതമായി പാറ പൊട്ടിക്കാൻ പാടില്ലെന്ന ജിയോളജി ഉൾപ്പെടെയുള്ള വകുപ്പുകളുടെ നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ പാറ പൊട്ടിക്കൽ നടക്കുന്നത്.

കഴിഞ്ഞദിവസം കൊല്ലങ്കോട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂച്ചംകുണ്ട് ഇടക്കുപാറയിൽ അനധികൃത ക്വാറിയിൽ നിന്ന് അനുമതിയില്ലാതെ പാറ പൊട്ടിച്ച ട്രാക്ടർ കംപ്രസ്സറും അനുബന്ധ ഉപകരണങ്ങളും പിടികൂടിയിരുന്നു. കഴിഞ്ഞ മാസം തന്നെ 50ലധികം ടിപ്പറുകളും ലോറികളും പൊലീസ് പിടികൂടി ജിയോളജി വകുപ്പിനൈ കൈമാറിയിരുന്നു. എന്നിട്ടും ഇവിടെ പാറപൊട്ടിക്കലിന് യാതൊരു ശമനവും ഉണ്ടായിട്ടില്ല. വകുപ്പിന്റെ നിസാര ശിക്ഷാ നടപടിയാണ് അനധികൃതമായി പാറ പൊട്ടിക്കാൻ വളമാകുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കൊല്ലങ്കോട് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ.രാജേഷ്, എസ്.സി.പി.ഒമാരായ സതീഷ്, രാജേഷ്, രാമ്ധീർ, സി.പി.ഓമാരായ സുധീഷ്, അബ്ദുൽ ഹക്കീം, ഹോം ഗാർഡ് വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനധികൃത പാറമടയിൽ നിന്ന് ട്രാക്ടറും കംപ്രസറും അനുബന്ധ ഉപകരണങ്ങളും പിടികൂടിയത്.

 ലോഡൊന്നിന് മുവായിരം രൂപ

മുതലമടയിലെ ക്രഷർ യൂണിറ്റുകളിലേക്ക് രാത്രിയാണ്ടി ടിപ്പറുകളിൽ പാറ പൊട്ടിച്ച് കടത്തുന്നത്. ലോറികളിൽ ഓടുന്ന ഡ്രൈവർമാർക്ക് ലോഡ് കണക്കിനാണ് ശമ്പളം നൽകുക. ലോഡ് ഒന്നിന് 700 രൂപയാണ് ഡ്രൈവർക്ക് ബാറ്റ കിട്ടുക. അതിനാൽ കൂടുതൽ ലോഡ് എടുക്കാൻ ഡ്രൈവർമാർ മത്സരിച്ച് ഓടുകയാണ്. ഭൂരിഭാഗം അനധികൃത പാറമടകളും പ്രവർത്തിക്കുന്നത് വിവിധ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ആണെന്നും ആരോപണമുണ്ട്. അതിനാൽ വകുപ്പുകളും അധികൃതരും നടപടിയെടുക്കാൻ മടി കാണിക്കുന്നു. കൂടാതെ പൊലീസ് വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാനായി പ്രത്യേക സംഘങ്ങളുമുണ്ട്. ഒരു പാറമടയിൽ നിന്ന് ഒരു ദിവസം 50ലധികം ലോഡുകൾ കയറ്റി പോകുന്നുണ്ട്. ഒരു ലോഡിന് 2500 രൂപ മുതൽ 3000 രൂപ വരെയാണ് ഈടാക്കുന്നത്.