ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി റെയിൽവെ. റെയിൽവെ സ്റ്റേഷൻ പരിസരത്തെ വൈദ്യുതി ലൈനിന് മുകളിലേക്ക് അപകടകരമായി ചാഞ്ഞുനിന്ന മരചില്ലകൾ വെട്ടിനീക്കി. ദേവസ്വം മന്ത്രി വി.എൻവാസവൻ പങ്കെടുത്ത അവലോകന യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടികൾ. തീർത്ഥാടകർ എത്തിച്ചേരുന്നതിന് മുമ്പുതന്നെ ചെങ്ങന്നൂരിൽ 50 തെരുവുവിളക്കുകൾ കൂടി സ്ഥാപിക്കാനാണ് കെ.എസ്ഇ.ബി ഒരുങ്ങുന്നത്. മിത്രപ്പുഴക്കടവിലെ ആറാട്ടുകടവിലും പാറക്കടവിലും വെളിച്ചം ഉറപ്പാക്കും. കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ചെന്നൈ- പാലക്കാട്എറണാകുളം ടൗൺ, കോട്ടയം, കൊല്ലം , ചെന്നൈ, മധുര, ചെങ്കോട്ട- കൊല്ലം , താംബരം, തിരുനെൽവേലി, നാഗർകോവിൽ ടൗൺ, കൊല്ലം തുടങ്ങിയ വഴികളിൽ ദക്ഷിണ റെയിൽവേ ശബരിമല തീർത്ഥാടകർക്ക് ആയിട്ടുള്ള സ്‌പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയാറായി. നിലവിൽ 9 സർവീസുകൾ വീതം പരിഗണനയിലുണ്ട്. ആകെ 72 സർവീസുകൾ. കൂടാതെ സർവീസ് ദീർഘിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. അതോടൊപ്പം, മണ്ഡലകാലത്ത് ആലപ്പുഴ വഴിയുള്ള മംഗലാപുരംകൊച്ചുവേളി അന്ത്യോദയ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്താനും ധാരണയായിട്ടുണ്ട്. മധുരചെങ്കോട്ട ഭാഗത്തു നിന്ന് ഇത്തവണ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപ്ലയാൽ ചെങ്ങന്നൂരിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ അറിയിച്ചതനുസരിച്ച് ശബരിമല തീർത്ഥാടന കാലത്ത് 300 സ്‌പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷാ വിഭാഗമായ ആർ.പി.എഫ്, പൊലീസ് എന്നിവരുമായി ചർച്ച ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സ്റ്റേഷനിൽ മെഡിക്കൽ സഹായവും ഉറപ്പുവരുത്തി, അയ്യപ്പഭക്തർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്‌കുകളും വിശ്രമത്തിനും വിരിവയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.