ചെങ്ങന്നൂർ: നഗരസഭയുടെ 11-ാം വാർഡിൽ ഉൾപ്പെട്ട കീഴ്‌ശേരിമേൽ നിന്ന് പള്ളിയോടക്കടവിലേക്കുള്ള റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് സമീപത്തെ കുളത്തിലേക്ക് വീണു. ഒരാഴ്ച മുൻപായിരുന്നു സംഭവം. വൻശബ്ദത്തോടെ ടാർ ചെയ്ത റോഡ് പൊളിഞ്ഞ് സമീപത്തെ കുളത്തിലേക്ക് വീഴുകയായിരുന്നു. റോഡിന് കീഴ്ഭാഗത്തെ മണ്ണിന്റെ ബലക്ഷയമാണ് ഇടിയാൻ കാരണമായതെന്ന് കരുതുന്നു. ശബരിമല തീർത്ഥാടകർ ധാരാളമായി എത്തിച്ചേരുന്ന കീഴ്‌ശേരിമേൽ ശ്രീവിഘ്‌നേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയാണിത്. സമീപത്തായി അമ്പതോളം വീടുകളുമുണ്ട്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും സമീപവാസികളും സഞ്ചരിക്കുന്ന പാതയാണിത്. റോഡ് പൊളിഞ്ഞ് അപകടാവസ്ഥയിലായതോടെ രണ്ട് ഭാഗത്തും നാട്ടുകാർ കയർ കെട്ടി അപായസൂചന നൽകിയിട്ടുണ്ട്. സമീപത്ത് മറ്റൊരു ചെറിയ റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കുളത്തിന്റെ ഭാഗം ഒഴിവാക്കി സഞ്ചരിക്കുന്നത്. ഇത് ഇടുങ്ങിയ റോഡാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോയ്ക്കും മാത്രമെ സഞ്ചരിക്കാനാകൂ.
.......................
ശബരിമല തീർത്ഥാടനം തുടങ്ങുന്നതിന് മുൻപായി റോഡ് സഞ്ചാരയോഗ്യമാക്കണം
മനോജ് ചെങ്ങന്നൂർ
(പരിസ്ഥിതി പ്രവർത്തകൻ )