
പത്തനംതിട്ട: പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽ വന്നത് പാർട്ടിയെ വെട്ടിലാക്കി. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന കുറിപ്പോടെയാണ് വീഡിയോ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ വീടുകളിൽ വോട്ടു ചോദിക്കുന്ന ദൃശ്യം ശനിയാഴ്ച രാത്രിയിലാണ് പേജിലെത്തിയത്.
ഇത് വ്യാജ അക്കൗണ്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞിരുന്നു. എന്നാൽ, ഒൗദ്യോഗിക പേജ് തന്നെയെന്ന് വ്യക്തമായതോടെ ഹാക്ക് ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. എഫ്.ബി പേജ് ഹാക്ക് ചെയ്തതിനെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതിയും നൽകി.
സി.പി.എമ്മിന്റെ എഫ്.ബി പേജ് അഡ്മിൻ അടൂർ സ്വദേശിയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട് അടൂർ മണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിലാണ്. അടൂരിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്ന വീഡിയോ, അഡ്മിൻ അറിയാതെ എഫ്.ബി പേജിലേക്ക് അപ് ലോഡ് ചെയ്തതാകാമെന്ന് സി.പി.എം കേന്ദ്രങ്ങൾ പറയുന്നു. പാർട്ടിതല അന്വേഷണം നടക്കും. വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്ത് പേജ് റിക്കവർ ചെയ്തു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയവരാണ് രാഹുലും സംഘവും. അവർ തന്നെയാകും എഫ്.ബി പേജ് ഹാക്ക് ചെയ്തത്. പാർട്ടി പരിശോധിക്കും.
കെ.പി ഉദയഭാനു, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി
പത്തനംതിട്ടയിലെ സി.പി.എമ്മിന് തന്നോടുള്ള ഐക്യദാർഢ്യമാണ് കണ്ടത്. ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സി.പി.എം പ്രവർത്തകരോട് നന്ദിയുണ്ടാകും.
-രാഹുൽ മാങ്കൂട്ടത്തിൽ.