കോന്നി: കോന്നി മേഖലയിലെ ജലജീവൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് സി.പി . എം കോന്നി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയായിലെ മുഴുവൻ പഞ്ചായത്തുകളിലും ജലജീവൻ പദ്ധതിയുടെ പ്രവർത്തങ്ങൾ മുടങ്ങിയിരിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പദ്ധതിയ്ക്കായി കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല കോടികളുടെ നഷ്ടമാണ് പഞ്ചായത്തുകൾക്കുണ്ടായിട്ടുള്ളത്. ഇതു മൂലം പുതിയ റോഡുകളും നിർമ്മിക്കാൻ സാധിക്കുന്നില്ല. വാട്ടർ ടാങ്ക്, കിണർ എന്നീ ജോലികളുടെ ടെൻഡർ നടപടികളും ആയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ അടിയന്തിര പൂർത്തീകരണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം മേഖലയിലെ തമിഴ് വംശജരുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, കോന്നി ടൗണിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കണമെന്നും, ജില്ലയ്ക്കും, ശബരിമല തീർത്ഥാടകർക്കും ഗുണകരമായ ശബരി റെയിൽ പദ്ധതി നടപ്പാക്കുക, കോന്നി കേന്ദ്രീകരിച്ച് ഗവ.പോളിടെക്നിക് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21 പേർ പൊതുചർച്ചയിൽ പങ്കെടുത്തു.ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഏരിയാ സെക്രട്ടറി ശ്യാംലാൽ എന്നിവർ മറുപടി പറഞ്ഞു.ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ആർ.പ്രസാദ്, നിർമ്മലാദേവി സ്വാഗതസംഘം കൺവീനർ മലയാലപ്പുഴ മോഹനൻ എന്നിവർ സംസാരിച്ചു