
ശബരിമല : സുഗമമായ യാത്രയൊരുക്കാൻ തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ 383ഉം രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നിലയ്ക്കൽ പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തും. 192 ബസുകളാണ് ചെയിൻ സർവീസിനായി പമ്പയിലെത്തിച്ചിട്ടുള്ളത്. ലോഫ്‌ളോർ എ.സി, നോൺ എ.സി ബസുകൾ ഉൾപ്പെടെയാണിത്. തീർത്ഥാടനം ആരംഭിച്ച വൃശ്ചികം ഒന്നിന് ആയിരത്തിലധികം സർവീസുകൾ നിലയ്ക്കൽ - പമ്പ റൂട്ടിൽ നടത്തി.
വലിയ വാഹനങ്ങളിലെത്തുന്ന തീർത്ഥാടകർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി ബസിൽ വേണം പമ്പയിലെത്താൻ. നിലയ്ക്കലിലെ സ്റ്റാൻഡിൽ നിന്ന് വിവിധ പാർക്കിംഗ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനിബസുകൾ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് തീർത്ഥാടകർക്ക് എത്തുന്നതിന് ഏറെ പ്രയോജനപ്രദമാണിത്.
ഇരുനൂറിനടുത്ത് ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് സർവീസ് ആരംഭിച്ചു. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർത്ഥാടകരെ പമ്പയിലെത്തിക്കുന്നതിന് സ്‌പെഷ്യൽ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
104 ജീവനക്കാരുടെ സേവനം
പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെ കെ.എസ്.ആർ.ടി.സി നിയോഗിച്ചിട്ടുണ്ട്. ഒരു ബസിന് നാലുപേരെന്ന കണക്കിൽ ജീവനക്കാരെയും നിയമിച്ചു. മൂന്ന് മെയിന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ട്. അറ്റകുറ്റപ്പണികൾക്കാവശ്യമായ സംവിധാനങ്ങളും ജീവനക്കാരും പമ്പയിലുണ്ട്.
തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തും.
കെ.എസ്.ആർ.ടി.സി അധികൃതർ
ചെയിൻ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം : 192
രണ്ടാംഘട്ടത്തിൽ സർവീസ് നടത്തുന്ന ബസുകൾ : 550