ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവർത്തിച്ചിരുന്ന പ്രയാർ ക്ഷീര ഉൽപ്പാദക സഹകരണ സംഘം പ്രവർത്തനരഹിതമായിട്ട് ആറുവർഷം പിന്നിട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമായി അധികൃതർ പറയുന്നത്.
2018ൽ പ്രളയത്തിനു മുൻപ് വരെ സജീവമായിരുന്ന സംഘത്തിന്റെ പ്രവർത്തനം പ്രളയത്തോടെ നിലക്കുകയായിരുന്നു. ദിവസങ്ങളോളം വെള്ളം കെട്ടി നിന്നു. പാൽ അളക്കുന്ന പാത്രങ്ങൾ. പരിശോധനാ യന്ത്രങ്ങൾ, മേശ, കസേര, മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. അറുപതോളം ക്ഷീര കർഷകർ സംഘത്തിൽ ഉണ്ടായിരുന്നു. കർഷകർക്ക് ഇവിടെ പാൽ അളന്നു നൽകിയതിന്റെ പണം കിട്ടാനുണ്ടെന്ന് പറയുന്നു. ഇതോടു കൂടി കർഷകർ മറ്റ് ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്ക് പോകേണ്ടതായി വന്നു. ഇവിടെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ കിട്ടാതെയായി. എന്നാൽ പാൽ നഷ്ടപ്പെടാതിരിക്കാനും ഇതിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന വരുമാന മാർഗം മുടങ്ങാതിരിക്കാനുമാണ് മറ്റ് ഇടങ്ങളിലേക്ക് പോകേണ്ടി വന്നത്. പ്രളയത്തിൽ നശിച്ച ക്ഷീര ഉദ്പ്പാദക സഹകരണസംഘം പുനരുജ്ജീവിപ്പിക്കാൻ ഫണ്ട് ആവശ്യമായി വന്നു. അതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് കുറെ ഫണ്ട് അനുവദിച്ചിരുന്നു. ഈ ഫണ്ട് പാണ്ടനാട് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇപ്പോഴുള്ള ബാങ്കിന്റെ അവസ്ഥയും പ്രതിസന്ധിയും കാരണം പണം ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഇത് സഹകരണ സംഘം നവീകരിക്കുന്നതിന് തടസം നേരിട്ടു. ഇക്കഴിഞ്ഞ കാറ്റിലും മഴയിലും സംഘം ഓഫീസ് കെട്ടിടത്തിന് മുകളിൽ മരം വീണ് ഷീറ്റ് തകർന്നിട്ടുമുണ്ട്.
.....................................
മാടവന ജംഗ്ഷന് സമീപം സ്വന്തം സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിൽ രണ്ടു മുറികളാണുള്ളതെങ്കിലും പ്രാഥമിക സൗകര്യങ്ങളോ വെളിച്ചമോ ഇല്ല.ഇത് പരിഹരിച്ചാൽ 60 ക്ഷീര കർഷകരുടെ ബുദ്ധിമുട്ട് ഇല്ലാതാകും.
(സജി പാണ്ടനാട്)
.......................
പ്രവർത്തനം നിലച്ചിട്ട് 6വർഷം
...........................
സംഘത്തിൽ ഉണ്ടായിരുന്നത് 60ക്ഷീരകർഷകർ