കഴിഞ്ഞ വർഷത്തേക്കാൾ 1.50 ലക്ഷം കൂടുതൽ
ശബരിമല: മണ്ഡല തീർത്ഥാടന കാലം ആരംഭിച്ച് അഞ്ചുദിവസം പിന്നിടുമ്പോൾ ദർശനത്തിനെത്തിയത് 3.50 ലക്ഷത്തിലധികം തീർത്ഥാടകർ. കഴിഞ്ഞ വർഷം അഞ്ചുദിവസം കഴിഞ്ഞപ്പോൾ രണ്ട് ലക്ഷത്തോളമായിരുന്നു തീർത്ഥാടകരുടെ എണ്ണം.
കഴിഞ്ഞവർഷം നടതുറന്ന ദിവസം 14,327 പേർ ദർശനം നടത്തിയപ്പോൾ ഇത്തവണ 30,687ആയി. വൃശ്ചികം ഒന്നിന് 48,796 പേരും രണ്ടിന് 47,102 പേരും മൂന്നിന് 37,848 പേരുമാണെത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിന് 72,656 പേരും രണ്ടിന് 67,272 പേരും മൂന്നിന് 75,959 പേരും നാലിന് 64,489 പേരും ഇന്നലെ ഉച്ചയ്ക്ക് രണ്ടുവരെ 37,552 പേരും ഉൾപ്പെടെ 3,17,923 തീർത്ഥാടകരെത്തി. രാത്രിയോടെ ഇത് മൂന്നര ലക്ഷമായി.
ഇതിൽ 10 ശതമാനത്തോളം പേർ സ്‌പോട്ട് ബുക്കിംഗിലൂടെയാണ് എത്തിയത്. തീർത്ഥാടകരുടെ എണ്ണം മുൻ വർഷത്തേക്കാൾ കൂടിയെങ്കിലും നട തുറന്നിരിക്കുന്ന സമയം രണ്ടുമണിക്കൂർ വർദ്ധിപ്പിച്ചതും പതിനെട്ടാം പടി കയറ്റുന്നതിൽ പൊലീസിന്റെ ജാഗ്രതയും നടയടച്ചശേഷവും തീർത്ഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചതുമെല്ലാം തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ദർശനത്തിനും വഴിയൊരുക്കി.